Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐക്യരാഷ്ട്ര സഭാ സമാധാന...

ഐക്യരാഷ്ട്ര സഭാ സമാധാന കരാര്‍ യമന്‍ സര്‍ക്കാര്‍ അംഗീകരിച്ചു

text_fields
bookmark_border
ഐക്യരാഷ്ട്ര സഭാ സമാധാന കരാര്‍ യമന്‍ സര്‍ക്കാര്‍ അംഗീകരിച്ചു
cancel

സന്‍ആ: യമനില്‍ ഒരുവര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കുന്നതായി സര്‍ക്കാര്‍വൃത്തങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍, വിമതര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല.
റിയാദില്‍ ചേര്‍ന്ന സര്‍ക്കാറിലെ ഉന്നതവൃത്തങ്ങള്‍ സംബന്ധിച്ച യോഗത്തിനു ശേഷമാണ് നിലപാടറിയിച്ചത്. സൗദി പിന്തുണയോടെ അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നേരത്തേ സര്‍ക്കാര്‍ സമാധാന ചര്‍ച്ചയില്‍നിന്ന് പിന്മാറിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സര്‍ക്കാറിന്‍െറ പുതിയ പ്രഖ്യാപനം കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.

സായുധ സംഘര്‍ഷങ്ങള്‍ നിര്‍ത്തുന്നതിനും തലസ്ഥാന നഗരിയായ സന്‍ആയില്‍നിന്നും മറ്റു സുപ്രധാന നഗരങ്ങളില്‍നിന്ന് വിമതര്‍ പിന്മാറുന്നതിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ‘കുവൈത്ത് കരാറി’നെ തങ്ങള്‍ പിന്തുണക്കുന്നതായി അറിയിച്ച് യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍ മിക്ലഫി യു.എന്‍ ദൂതന് കത്തയച്ചിട്ടുണ്ട്. ആഗസ്റ്റ് ഏഴിനകം ഹൂതികളും മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന വിമത സൈന്യവും കരാറിന് അനുകൂലമായ നിലപാടെടുത്തില്ളെങ്കില്‍ പിന്മാറുമെന്നും കത്തില്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, വിമതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. നേരത്തേ പ്രശ്നത്തിന് സമ്പൂര്‍ണ പരിഹാരമാണ് വേണ്ടതെന്ന് ഹൂതി വക്താവ് വ്യക്തമാക്കിയിരുന്നു. വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭ ഈ വര്‍ഷം ഏപ്രില്‍ 21നാണ് ചര്‍ച്ചകളാരംഭിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇതിനകം 6000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരുകയും ചെയ്തിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemen conflict
Next Story