റഷ്യ വ്യോമാക്രമണം തുടരുന്നു; നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി റഷ്യ നടത്തുന്ന വ്യോമാക്രമണം പുതിയ ദിശയിലേക്ക്. വെള്ളിയാഴ്ചയും റഷ്യ ആക്രമണം നടത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മുതല്‍ ഐ.എസിന് സ്വാധീനമുള്ള അലപ്പൊ, ഹാമ, ഇദ്ലിബ് പ്രവിശ്യകളില്‍ 18 തവണ ആക്രമണം നടത്തിയതായി സിറിയന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഐ.എസിന്‍െറ പ്രബല ശക്തികേന്ദ്രമായ റഖയില്‍ നടന്ന ആക്രമണം നടത്തിയതായി റഷ്യന്‍ ഒൗദ്യോഗിക മന്ത്രാലയം സ്ഥിരീകരിച്ചു.
ഹാമ പ്രവിശ്യയില്‍ അഞ്ചുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുനില വീട് പൂര്‍ണമായും നിലംപൊത്തി. ഇദ്ലിബ് പ്രവിശ്യയിലെ ജിസ്ര്‍ അല്‍ ഷൊഗൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പള്ളി തകര്‍ന്നു. ജബല്‍ അല്‍ സയാ മേഖലയില്‍ രണ്ടു കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മുതലുള്ള ആക്രമണത്തില്‍ 28ലേറെ സാധാരണജനങ്ങള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമാക്കിയുള്ള സംഘടന പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും സിവിലിയന്‍മാരാണെന്ന് അല്‍ജസീറ പറയുന്നു.
2014 ജനുവരി മുതല്‍ ഇദ്ലിബിലും ഹമയിലും ഐ.എസ് സാന്നിധ്യം ഇല്ളെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് സഖ്യസേനകള്‍ പിന്തുണക്കുന്ന വിമതരെ ലക്ഷ്യംവെച്ച ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്ന മനുഷ്യാവകാശസംഘടനകളുടെ ആരോപണം റഷ്യ നിഷേധിച്ചു. ആക്രമണം ഉടന്‍ നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ പുടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. സിറിയയിലെ റഷ്യന്‍ വ്യോമാക്രമണം തീവ്രവാദത്തിന് ഇന്ധനം പകരുന്നതാണെന്നും സിറിയയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തി.
യു.എസ്, ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ചേരിയിലുള്ളത്. സിറിയയിലെയും ഇറാഖിലെയും ഐ.എസ് തീവ്രവാദികള്‍ക്കെതിരായ യു.എസ് സഖ്യചേരിയിലെ അംഗമാണ് ഫ്രാന്‍സ്. റഷ്യ വ്യോമാക്രമണ പരമ്പര നിര്‍ത്തിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
