'എന്നെ ചെരുപ്പൂരിയടിച്ചു, അടിമയെന്ന് വിളിച്ചു' -സൊമാറ്റോ ഡെലിവറി ബോയ്
text_fieldsബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയ് മർദിച്ചെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്. യുവതിയാണ് തന്നെ ആദ്യം മർദിച്ചതെന്നും അധിക്ഷേപിച്ചതെന്നും സംഭവത്തിൽ ഉൾപ്പെട്ട ഡെലിവറി ബോയ് കാമരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാമരാജ് തെന്റ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്നായിരുന്നു കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ എന്ന യുവതിയുടെ പരാതി. മൂക്കിൽനിന്ന് ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരിക്കേറ്റതെന്ന് കാമരാജ് മൊഴി നൽകി.
"റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽക്കൽ എത്തിയ ശേഷം, വൈകിയതിന് ഞാൻ ആദ്യമേ ക്ഷമ ചോദിച്ചു. തുടർന്ന് ഭക്ഷണം കൈമാറി. കാഷ് ഓൺ ഡെലിവറിയായിരുന്നു അവർ തെരഞ്ഞെടുത്തത്. അതിനാൽ പണത്തിനായി കാത്തുനിന്നു. എന്നാൽ, അവർ തരാൻ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എന്നോട് വളരെ പരുഷമായി സംസാരിച്ചു..' - കാമരാജ് ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
"അവർ തന്നില്ലെങ്കിൽ എന്‍റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുമെന്നതിനാൽ പണം നൽകണമെന്ന് ഞാൻ അപേക്ഷിച്ചു. ഈ സമയത്ത്, എന്നെ 'അടിമ'യെന്ന് എന്ന് വിളിച്ച് അധിക്ഷേപിച്ചു. എന്നിട്ട് 'തനിക്കെന്ത് ചെയ്യാൻ കഴിയും?' എന്നും ചോദിച്ചു. അതിനിടെ അവരുടെ അഭ്യർത്ഥന പ്രകാരം ഓർഡർ റദ്ദാക്കിയതായി സോമാറ്റോയിൽനിന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു. തുടർന്ന് ഭക്ഷണം തിരികെ നൽകാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ സഹകരിച്ചില്ല. ഒടുവിൽ ക്ഷമകെട്ട് പോകാനൊരുങ്ങിയപ്പോൾ ഹിതേഷ ഹിന്ദിയിൽ ആക്ഷേപം ചൊരിഞ്ഞു. തുടർന്ന് അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാൻ തുടങ്ങി. തടയാൻ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തിൽ സ്വന്തം മൂക്കിൽ തട്ടിയാണ് ചോര വന്നത് -കാമരാജ് കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ച ഹിതേഷയാണ് സോഷ്യൽ മീഡിയ വഴി പുറംലോകത്തെത്തിച്ചത്. സൊമാറ്റോ ഡെലിവറി ബോയ് തെന്റ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നായിരുന്നു ഹിതേഷ ചന്ദ്രാനിയുടെ ആരോപണം. ''വൈകീട്ട് 3.30ഒാടെ സൊമാറ്റോയിൽ ഭക്ഷണം ഒാർഡർ ചെയ്ത 4.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഒാർഡർ കാൻസൽ ചെയ്യാനോ അതല്ലെങ്കിൽ തുക തിരിച്ചുനൽകാനോ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി. വൈകിയതിനാൽ ഒാർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്നു. അകത്ത് കയറാൻ യുവാവ് ശ്രമിച്ചപ്പോഴാണ് താൻ ചെരുപ്പുകൊണ്ട് അടിക്കാൻ തുനിഞ്ഞത്. അപ്പോൾ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നു'' -എന്നായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തൽ.
സംഭവത്തെ തുടർന്ന് കാമരാജിനെ ജോലിയിൽനിന്ന് പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കമാരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.