ഗതാഗതക്കുരുക്കിന് കാരണം ഡ്രൈവറുടെ നമസ്കാരം: വ്യാജ വാർത്തയിൽ സീ ന്യൂസിന് പിഴ
text_fieldsന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജവാർത്ത നൽകിയതിന് സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി. ജമ്മു കശ്മീരിൽ ഒരു ട്രക്ക് ഡ്രൈവർ ദേശീയപാതയിൽ നിസ്കരിക്കാനായി വാഹനം നിർത്തിയിട്ടത് മൂലം ഗതാഗതക്കുരുക്കുണ്ടായി എന്ന തെറ്റായ വാർത്ത നൽകിയതിനാണ് നടപടി.
2025 മാർച്ചിലാണ് വിവാദ വാർത്ത സംപ്രേഷണം ചെയ്തത്. ജമ്മു കശ്മീരിലെ ദേശീയപാതയിൽ ട്രക്ക് നിർത്തിയിട്ട് ഡ്രൈവർ അതിന് മുകളിൽ കയറി നമസ്കരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നമസ്കരിക്കാനായി നടുറോഡിൽ വാഹനം നിർത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് ആരോപിച്ചായിരുന്നു വാർത്ത നൽകിയത്. ദൃശ്യങ്ങളുടെ ആധികാരികത ചാനൽ സ്ഥിരീകരിക്കുന്നില്ല എന്ന മുന്നറിയിപ്പോടെയാണ് വാർത്ത നൽകിയതെങ്കിലും അവതാരക നടത്തിയ പരാമർശങ്ങൾ ഡ്രൈവറെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു.
എന്നാൽ വ്യാജ വാർത്ത നൽകിയതിന് പിന്നാലെ ആൾട്ട് ന്യൂസ് നടത്തിയ പരിശോധനയിൽ ചാനലിന്റെ വാദം പൊളിയുകയായിരുന്നു. നേരത്തേ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന റോഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ വാഹനത്തിന് മുകളിൽ കയറി നമസ്കരിച്ചത്. മറ്റ് വാഹനങ്ങളെ പോലെ ട്രക്ക് ഡ്രൈവറും ഗതാഗതക്കുരുക്കിൽ പെട്ടതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സീ ന്യൂസ് നൽകിയ വാർത്തക്കെതിരെ നടപടിയുണ്ടായത്.
സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ ജാഗ്രത പാലിക്കുന്നതിൽ ചാനലിന് വീഴ്ച പറ്റിയെന്നും വാർത്തയുടെ ആധികാരികത ഉറപ്പുവരുത്താൻ ചാനലിന് ബാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. പിഴ അടക്കുന്നതോടൊപ്പം വാർത്തയുടെ ലിങ്ക് എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

