
'ഡി.എം.കെ തമിഴ്നാടിനെ കശ്മീരാക്കി മാറ്റുന്നോ?'; ഹെലികോപ്ടർ അപകടത്തിൽ വിദ്വേഷ ട്വീറ്റ് ചെയ്ത യുട്യൂബർ അറസ്റ്റിൽ, പ്രതിഷേധവുമായി ബി.െജ.പി
text_fieldsമധുര: കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടവുമായി ബന്ധെപ്പട്ട് വിദ്വേഷ പ്രസ്താവനകൾ നടത്തിയ യുട്യൂബർ അറസ്റ്റിൽ. യുട്യൂബറായ മാരിദാസിനെയാണ് മധുര സൈബർ ക്രൈം പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.
ഡി.എം.കെ ഭരണത്തിന് കീഴിൽ തമിഴ്നാട് കശ്മീരായി മാറുകയാണോ എന്നായിരുന്നു മാരിദാസിന്‍റെ ട്വീറ്റ്. ഉടൻതന്നെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. രാജ്യത്തോട് കൂറുപുലർത്താത്ത ആളുകൾ ഒത്തുചേരുേമ്പാൾ ഒരു ഗൂഡാലോചന രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വിഘടനവാദ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റിൽ മാരിദാസ് പറയുന്നു.
മാരിദാസിെന ചോദ്യം ചെയ്യാൻ മധുര പൊലീസ് കെ പുത്തൂരിലെ സൂര്യ നഗറിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, ബി.ജെ.പി അംഗങ്ങൾ സ്ഥലത്ത് തടിച്ചുകൂടുകയും മാരിദാസിനെ കസ്റ്റഡിയിലെടുക്കുന്നത് തടയുകയുമായിരുന്നു.
പ്രതിഷേധങ്ങളെ അവഗണിച്ച് മാരിദാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെയും പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരെത്തി. ഡെപ്യൂട്ടി കമ്മീഷണർമാരായ ടി.കെ. രാജശേഖരൻ, തങ്കദുരൈ എന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈബർ കുറ്റകൃത്യപ്രകാരം മാരിദാസിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.