ഹോം ടൂർ വിഡിയോ പങ്കുവെച്ച് വ്ലോഗർ, പിന്നാലെ മോഷണം; സ്വർണാഭരണങ്ങളടക്കം 10 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി
text_fieldsഭോപാൽ: യുട്യൂബിൽ ‘ഹോം ടൂർ’ നടത്തിയതിന് പിന്നാലെ വ്ലോഗറുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളടക്കം 10 ലക്ഷം രൂപയുടെ സാധനങ്ങൾ കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ മോഹാനി ഗ്രാമത്തിലെ വീട്ടമ്മയും യുട്യൂബറുമായ രചന ഗുർജാറാണ് അപകടം ക്ഷണിച്ചുവരുത്തിയത്.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രചന ഗുർജാർ അടുത്തിടെ വീടും ആഭരണങ്ങളും പണവും ജീവിതശൈലിയുമെല്ലാം വെളിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വീടിന്റെ പ്രവേശന കവാടം മുതൽ എല്ലാ ഭാഗങ്ങളും അവർ ഒരു വിഡിയോയിൽ കാണിച്ചു. മറ്റൊരു വിഡിയോയിൽ ആഭരണങ്ങളും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മേശപ്പുറത്ത് പ്രദർശിപ്പിച്ചതിന് ശേഷവും വിഡിയോയിലൂടെ കാണിച്ചിരുന്നു.
ശനിയാഴ്ച പുലർച്ചെയായിരുന്നു രചന ഗുർജാറിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടുമതിലിന് മുകളിലെ സുരക്ഷാ വയറുകൾ മുറിച്ചശേഷം അകത്ത് കടന്ന മോഷ്ടാക്കൾ, വീട്ടിലെ സി.സി.ടി.വി കാമറകളുടെ ദിശ മാറ്റിവെച്ചു. തുടർന്ന് അലമാരകൾ പൊളിച്ച് ഏകദേശം 1.91 ലക്ഷം രൂപ പണവും സ്വർണ -വെള്ളി ആഭരണങ്ങളും കവരുകയായിരുന്നു. എനർജി ഡ്രിങ്ക് കാർട്ടൺ പോലും മോഷ്ടിച്ചതായാണ് വിവരം.
സംഭവസമയത്ത് രചനയും കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുകയായിരുന്നു. മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും പുലർച്ചെയാണ് മോഷണ വിവരം അറിഞ്ഞതെന്നും അവർ പറഞ്ഞു.
മോഷ്ടാക്കൾ പണവും സ്വർണ-വെള്ളി ആഭരണങ്ങളും ഉൾപ്പെടെ ഏകദേശം എട്ടു മുതൽ 10 ലക്ഷം രൂപ വരെ വിലയുള്ള സാധനങ്ങൾ കവർന്നതായി പൊലീസ് അറിയിച്ചു. മോഷ്ടാക്കൾ വീട് ലക്ഷ്യമിടാൻ കാരണമായത് രചനയുടെ വിഡിയോകളാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് കാമറയുടെ ആംഗ്ൾ മാറ്റാൻ ലാത്തി ഉപയോഗിക്കുന്നതായി കാണാം. വീട്ടുകാരെ നേരത്തേ പരിചയമുള്ളവരായിരിക്കാം പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ മോഷ്ടാക്കൾ രചനയുടെ വീഡിയോകൾ കണ്ടാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

