'ബാബ കാ ധാബ' വിവാദത്തിൽ വഴിത്തിരിവ്; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് യൂ ട്യൂബർ
text_fieldsപണം തട്ടിയെടുത്തെന്ന ബാബ കാ ധാബ ഉടമകളുടെ പരാതിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് യൂ ട്യൂബർ ഗൗരവ് വാസൻ. ബാബ കാ ദാബയെ സഹായിക്കാനായി വീഡിയോയിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് ഗൗരവിനെതിരേ പരാതി നൽകിയിരുന്നത്. എന്നാൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കോടതിയിൽ പോകുമെന്ന് ഗൗരവും പറയുന്നു.
ബാബ കാ ധാബയുടെ കഥ
മാളവ്യ നഗറിലെ ചെറിയ ചായക്കടയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് എൺപതുകാരനായ കാന്ത പ്രസാദും ഭാര്യയും കഷ്ടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. 'ബാബാ കാ ധാബ' എന്നു പേരുള്ള കടയിലേക്ക് പക്ഷേ, ലോക്ഡൗൺ കാലത്ത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തിയിരുന്നത്. മഹാമാരിക്കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന രീതി ആളുകൾ ഒഴിവാക്കിയപ്പോൾ കടയിൽ ആളുകയറാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു ഈ വയോധിക ദമ്പതികൾ.
ഒരു വിഡിയോയാണ് 'ബാബാ കാ ധാബ'യുടെ തലവര മാറ്റിയെഴുതിയത്. തെൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഗൗരവ് വാസൻ പോസ്റ്റ് ചെയ്ത വിഡിയോ ആയിരുന്നു അത്. ഭക്ഷണം കഴിക്കാൻ ആരും വരാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ കാന്തപ്രസാദിെൻറ കണ്ണീരായിരുന്നു ആ വിഡിയോയുടെ ഉള്ളടക്കം. '80കാരായ ഈ ദമ്പതികൾ ഒന്നാന്തരം മട്ടർ പനീറാണ് വിൽക്കുന്നത്. ഇവർക്ക് നമ്മുടെ സഹായം ആവശ്യമാണ്' എന്ന അടിക്കുറിപ്പോടെ വാസൻ പങ്കുവെച്ച വിഡിയോ വൈറലായി. നടിമാരായ സ്വര ഭാസ്കറും രവീണ ടണ്ടനും അടക്കമുള്ളവർ ഇത് െഷയർ ചെയ്തു. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും 'ബാബാ കാ ധാബ' ട്രെൻഡിങ്ങായി.
തർക്കം, വിവാദം
ബാബ കാ ധാബയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ലഭിച്ച പണം മുഴുവൻ ഗൗരവ് തന്നില്ലെന്ന് ആരോപിച്ച് കാന്ത പ്രസാദ് ഒക്ടോബർ 31 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മുഴുവൻ പണവും നൽകിയെന്നും സംഭവത്തിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്നുമാണ് ഗൗരവ് പറയുന്നത്. വാർത്ത പ്രചരിപ്പിച്ച ഒരുകൂട്ടം യു ട്യൂബർമാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ വാസൻ തീരുമാനിച്ചിട്ടുണ്ട്.
'ചില വ്യക്തികൾ തെളിവില്ലാതെ എന്നെ അപകീർത്തിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി എനിക്കെതിരേ തെറ്റായ പ്രചാരണം നടത്തി. ഞാൻ അവർക്കെതിരെ നിയമനടപടി സ്വീകരിക്കും'-ഗൗരവ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് മാൾവ്യാ നഗർ പോലീസ് അറിയിച്ചു.