മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിച്ചതായി പരാതി. കർമോദിയ ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഫാം ഹൗസിൽ നിന്ന് മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ച് പ്രദേശവാസികൾ യുവാക്കളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ ഫാമിലെ പോസ്റ്റിൽ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മോഷണക്കുറ്റം സമ്മതിപ്പിക്കാനും കൂട്ടുപ്രതികളെ വെളിപ്പെടുത്താനും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഇതിനു പിന്നാലെ, വന്യമൃഗങ്ങളെ അകറ്റാൻ ഫാമിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്ന് ഇവർ യുവാക്കളെ ഷോക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റെയ്‌സൻ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവാക്കളിൽ നിന്ന് മോഷ്ടിച്ച ഏഴ് മോട്ടോർ പമ്പ് സെറ്റുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവാക്കൾക്കെതിരെ പൊലീസ് മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എങ്കിലും, നിയമം കൈയ്യിലെടുത്ത് പ്രതികൾക്കെതിരെ അതിക്രമം കാട്ടിയ നാട്ടുകാരുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി.
മധ്യപ്രദേശിലെ ഉൾഗ്രാമങ്ങളിൽ ഇത്തരത്തിൽ നിയമം കൈയ്യിലെടുക്കുന്ന പ്രവണതകൾ വർധിക്കുന്നത് പൊലീസിനും വലിയ വെല്ലുവിളിയാകുന്നുണ്ട്. യുവാക്കൾ മോഷ്ടാക്കളാണെങ്കിലും അവരെ ക്രൂരമായി പീഡിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും, കുറ്റവാളികൾക്ക് ശിക്ഷ നൽകേണ്ടത് കോടതിയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. അറസ്റ്റിലായ രണ്ടുപേരെ കൂടാതെ ആക്രമണത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

