പർദ ധരിച്ച യുവതിയുടെ ചിത്രമെടുത്ത് എ.ഐ വഴി അശ്ലീല ചിത്രമാക്കാൻ ശ്രമം; യുവാവിനെ കൈയോടെ പിടികൂടി യാത്രക്കാർ
text_fieldsമുംബൈ: ട്രെയിൻ യാത്രക്കിലടെ പർദ ധരിച്ച മുസ്‌ലിം യുവതിയുടെ ചിത്രമെടുത്ത് കൃത്രിമബുദ്ധി (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രമാക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ കൈയോടെ പിടികൂടി. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പുറംലോകമറിയുന്നത്.
മിറാജിൽനിന്ന് പൂണെയിലേക്ക് പോവുകയായിരുന്ന പൂണെ-കോലാപൂർ സ്പെഷ്യൽ എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം. എതിർവശത്തിരുന്ന മുസ്‌ലിം യുവതിയുടെ ചിത്രം തനിക്കെതിരെയിരുന്ന യുവാവ് രഹസ്യമായി മൊബൈൽ ഫോണിൽ പകരുകയായിരുന്നു. തുടർന്ന് ‘ചാറ്റ് ജി.പി.ടി’ ആപ്പ് ഉപയോഗിച്ച് ചിത്രത്തിലെ വസ്ത്രങ്ങൾ നീക്കം ചെയ്ത് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സംഭവം നേരിൽ കണ്ട യാത്രക്കാരൻ വ്യക്തമാക്കുന്നു.
‘അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന ഞാൻ, താഴെ ഇരുന്ന പർദ ധരിച്ച മുസ്‌ലിം സ്ത്രീയുടെ ചിത്രം അയാൾ പകർത്തുന്നത് കണ്ടു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാനാണ് അയാൾ ശ്രമിച്ചത്’ - സംഭവം വിഡിയോയിൽ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുകയുമായിരുന്നു. മറ്റൊരു യാത്രക്കാരനൊപ്പം യുവാവിനെ സമീപിച്ച ഇവർ അയാളുടെ ഫോൺ പിടിച്ചെടുത്തു. ചാറ്റ് ജി.പി.ടി ആപ്പ് പരിശോധിച്ചപ്പോൾ ‘ചിത്രത്തിൽ നിന്ന് ഇത് ഒഴിവാക്കുക’ എന്ന പ്രോംപ്റ്റ് നൽകിയതായി കണ്ടു. എന്നാൽ, അശ്ലീലം, നഗ്നത, ലൈംഗിക സ്വഭാവമുള്ള ഉള്ളടക്കങ്ങൾ എന്നിവക്കെതിരായ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ചാറ്റ് ജി.പി.ടി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
സ്വയം ന്യായീകരിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുവെച്ച യാത്രക്കാർ ഇയാളെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ റെയിൽവേ പൊലീസ് അടിയന്തര നടപടി സ്വീകരിച്ചു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് വിഡിയോ പകർത്തിയ വ്യക്തിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത്തരം സംഭവങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്ക്കരണം സൃഷ്ടിക്കുന്നതിനായി വിഡിയോ പങ്കുവെക്കാൻ അക്രമത്തിന് ഇരയായ യുവതിയുടെ മാതാവ് യാത്രക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

