യുവാക്കളെ ചുട്ടുകൊന്ന സംഭവം: സമരത്തിന് ജമാഅത്ത് ഐക്യദാർഢ്യം
text_fieldsന്യൂഡൽഹി: ജുനൈദിനെയും നാസിറിനെയും നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബജ്റംഗ്ദൾ പ്രവർത്തകർക്കായി ഹരിയാനയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അപലപിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘം പ്രതികളെ സംരക്ഷിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും മുഴുവൻ പ്രതികളുടെ അറസ്റ്റും ആവശ്യപ്പെട്ട് ഈ മാസം 16 മുതൽ ഗ്രാമത്തിലെ ഈദ്ഗാഹിൽ സമരം തുടരുന്ന നാട്ടുകാരെ കണ്ട് ജമാഅത്തെ ഇസ്‍ലാമി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതികളെ സംരക്ഷിക്കാൻ രണ്ട് ഹിന്ദു മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‍ലാമിയുടെ പ്രതികരണം. കേസ് അന്വേഷിക്കുന്ന രാജസ്ഥാൻ പൊലീസിന് മേൽ സമ്മർദം ചെലുത്താനും അന്വേഷണത്തെ സ്വാധീനിക്കാനുമാണ് ഇത്തരം പ്രതിഷേധങ്ങൾ.
ഗുരുതരമായി പരിക്കേറ്റ ജുനൈദിനെയും നാസിറിനെയും കൊണ്ടുപോകാൻ ഹിന്ദുത്വ തീവ്രവാദികളെ അനുവദിച്ച ഫിറോസ്പുർ പൊലീസിനെതിരെയും നടപടി വേണം -സംഘത്തിന് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം പറഞ്ഞു. ഏറെ വർഷങ്ങളായി മേവാത്ത് മേഖലയിൽ കുറ്റകൃത്യങ്ങൾ നടത്തുന്ന അക്രമികളാണിവരെന്ന് നാട്ടുകാർ ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.