ന്യൂഡൽഹി: പട്ടിക വിഭാഗ പീഡന നിരോധന നിയമം സംബന്ധിച്ച് രാജ്യമാകെ പ്രക്ഷോഭങ്ങൾക്കിടയാക്കിയ വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം സുപ്രീംകോടതി നിരസിച്ചു. നിയമം അനുസരിച്ച് പട്ടിക ജാതി, വർഗ വിഭാഗങ്ങൾക്ക് നൂറു ശതമാനം സംരക്ഷണവും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. മാർച്ച് 20ലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രക്ഷോഭവും ജീവ ഹാനിയും കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രീംകോടതി ഇൗ വാദങ്ങളോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്.
പട്ടികവിഭാഗ പീഡന നിരോധന നിയമം സംബന്ധിച്ച് കോടതിയുടെ ഭാഗത്തു നിന്നുണ്ടായ മാർഗനിർേദശങ്ങൾ നിയമത്തിെൻറ അന്തസ്സത്തയെ ദുർബലപ്പെടുത്തുന്നതാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുന്നത് കോടതി തടയുന്നതും നിയമം നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നതാണ്. കേസ് സുപ്രീംകോടതിയുടെ വിപുല ബെഞ്ചിന് വിടണെമന്ന ആവശ്യവും ഉന്നയിച്ചു.
‘കേസ് രജിസ്റ്റർ െചയ്യുന്നതിന് വിധിന്യായം തടസ്സം നിൽക്കുന്നില്ല. പ്രതികളെ അറസ്റ്റു ചെയ്യരുതെന്നും പറയുന്നില്ല. നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കാരണം എസ്.സി, എസ്.ടി നിയമത്തിൽ മുൻകൂർ ജാമ്യത്തിന് വ്യവസ്ഥയില്ല - ജസ്റ്റിസുമാരായ ആദർശ് ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നിയമത്തിലെ കുറവുകൾ നികത്താൻ കോടതിക്ക് കഴിയും. എന്നാൽ പ്രാബല്യത്തിലുള്ള നിയമത്തെ ലഘൂകരിക്കുന്ന മാർഗനിർദേശങ്ങൾ ഇറക്കുന്നത് ശരിയായ നടപടിയല്ലെന്നും അറ്റോണി ജനറൽ പറഞ്ഞു. എന്നാൽ വിവിധ ഘട്ടങ്ങളിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ ഇറക്കിയിട്ടുണ്ടെന്ന് ബെഞ്ച് മറുപടി നൽകി. കേസിൽ മേയ് 16ന് കോടതി വീണ്ടും വാദം കേൾക്കും.