സർക്കസ് അഭ്യാസം പിഴച്ചു; പറമ്പിൽ ജീവനോടെ കുഴിച്ചിട്ട യുവാവ് ശ്വാസം മുട്ടി മരിച്ചു
text_fieldsന്യൂഡൽഹി: ഹരിയാനയിലെ നൂഹ് ജില്ലയിൽ നടന്ന ഗ്രാമീണ സർക്കസ് പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ 27-കാരന് ദാരുണാന്ത്യം. ഫരീദാബാദിലെ ഗൗഞ്ചി ഗ്രാമവാസിയായ ദീപക് എന്ന യുവാവാണ് സഞ്ചിയിലാക്കി കുഴിയിൽ മൂടിയുള്ള പ്രകടനത്തിനിടയിൽ ശ്വാസം മുട്ടി മരിച്ചത്. മുൻപും നിരവധി തവണ ഈ സാഹസിക പ്രകടനം ഇയാൾ വിജയകരമായി പൂർത്തിയാക്കിയിരുന്നെങ്കിലും ഇത്തവണത്തെ സംഭവം ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ വളരെ പ്രചാരത്തിലുള്ള 'സജീവ് സമാധി' എന്ന സാഹസിക ഇനമാണ് ദീപക് അവതരിപ്പിച്ചിരുന്നത്. ജൂലൈ 23-ന് നൂഹിലെ ഖോറി ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലായിരുന്നു പ്രകടനം. കാണികളെ രസിപ്പിക്കാനായി സൈക്കിൾ സ്റ്റണ്ടുകൾ അവതരിപ്പിച്ച ശേഷമാണ് അവസാന ഇനമായി ഇയാൾ പ്രത്യേകമായി തയാറാക്കിയ കുഴിയിൽ ഇറങ്ങിയത്. ചണച്ചാക്കിലാക്കി കുഴിയിലിറക്കിയ ശേഷം മുകളിൽ മണ്ണുമാന്തി മൂടുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇയാളെ പുറത്തെടുക്കാൻ സംഘാംഗങ്ങൾ ശ്രമിച്ചപ്പോഴാണ് യാതൊരു അനക്കവുമില്ലാത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലമുറകളായി ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് സർക്കസ് പ്രകടനം നടത്തുന്ന കുടുംബത്തിലെ അംഗമാണ് ദീപക്. കഴിഞ്ഞ 15 വർഷത്തോളമായി ഇയാൾ ഇത്തരം സാഹസിക പ്രകടനങ്ങളിൽ സജീവമാണ്. സംഭവത്തിൽ തൗരു സദർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ശ്വാസം മുട്ടിയതാണ് മരണകാരണമെന്നാണ് നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരം അപകടകരമായ പ്രകടനങ്ങൾ പൂർണമായും നിയമവിരുദ്ധമാണെന്ന് നൂഹ് ഡെപ്യൂട്ടി കമ്മീഷണർ അഖിൽ പിലാനി വ്യക്തമാക്കി. യാതൊരുവിധ മുൻകൂർ അനുമതികളുമില്ലാതെ ഇത്തരം സംഭവങ്ങൾ സംഘടിപ്പിച്ചതിനെക്കുറിച്ച് ഭരണകൂടം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

