
പാക് വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി; ആഗ്രയിൽ മൂന്ന് കശ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും: യോഗി ആദിത്യനാഥ്' -യു.പി മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
അതേസമയം പാകിസ്താന്റെ വിജയം ആഘോഷിച്ചുവെന്ന പേരിൽ കശ്മീർ സ്വദേശികളായ മൂന്ന് വിദ്യാർഥികൾ ആഗ്രയിൽ അറസ്റ്റ് ചെയ്തു. യോഗിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അറസ്റ്റ്.
രാജാ ബൽവന്ത് സിങ് കോളജിലെ വിദ്യാർഥികളായ അർഷീദ് യൂസഫ്, ഇനിയാത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർഥികൾ കാമ്പസിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. കഴിഞ്ഞദിവസം ഇവരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പ്രദേശിക ബി.ജെ.പി നേതാവിന്‍റെ പരാതിയിലാണ് വിദ്യാർഥികൾക്കെതിരായ നടപടി.
അതേസമയം പാകിസ്താന്റെ വിജയം ആഘോഷിച്ച ഏഴോളം പേർ യു.പിയിലെ വിവിധ ജില്ലകളിൽ അറസ്റ്റിലായതായാണ് വിവരം. പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം.
നേരത്തേ ശ്രീനഗറിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച വിദ്യാർഥിനികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥിനികളുടെ ആഘോഷത്തിന്‍റെ വിഡിയോ വൈറലായതിന് പിന്നാലൊയായിരുന്നു നടപടി.