മുഗൾ മ്യൂസിയത്തിന് ശിവജിയുടെ പേര്; 'മുഗളന്മാർ എങ്ങിനെ നമ്മുടെ നായകരാകു'മെന്ന് യോഗി
text_fieldsആഗ്ര: ഉത്തർപ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിൽ പണികഴിപ്പിക്കുന്ന മുഗൾ മ്യൂസിയത്തിന് ശിവജിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗര വികസന യോഗത്തിലായിരുന്നു ആദിത്യനാഥിൻെറ പ്രഖ്യാപനം.
'മുഗളന്മാർ എങ്ങിനെ നമ്മുടെ നായകരാകും?' എന്ന് മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചു. അടിമത്വ മനോഭാവ ചിഹ്നങ്ങൾക്ക് ഉത്തർ പ്രദേശിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിലും എഴുതി.
'ആഗ്രയിലെ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിൻെറ പേരിൽ അറിയപ്പെടും. നമ്മുടെ പുതിയ ഉത്തർപ്രദേശിൽ അടിമത്വ മനോഭാവത്തിൻെറ ചിഹ്നങ്ങൾക്ക് സ്ഥാനമില്ല. ശിവജിയാണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്' -എന്നാണ് മുഖ്യമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്.
മൂന്ന് വർഷത്തെ സംസ്ഥാന ഭരണത്തിനിടെ അലഹബാദ് (ഇപ്പോൾ പ്രയാഗ് രാജ്) അടക്കം നിരവധി സ്ഥലങ്ങളുടെ പേരുകളാണ് യോഗി ആദിത്യനാഥ് സർക്കാർ മാറ്റിയിട്ടുണ്ട്.
2015ൽ അഖിലേഷ് യാദവ് സർക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നൽകിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗൾ സംസ്കാരം, പ്രകടന കല, പെയിൻറിങ്ങുകൾ, പാചകരീതി, പുരാവസ്തുക്കൾ, വസ്ത്രങ്ങൾ, മുഗൾ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ മ്യൂസിയത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.