പെൺകുട്ടികൾക്ക് 25,000 രൂപയുടെ പാക്കേജ്; വൻ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
text_fieldsമുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്‌നോ : അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ പെൺകുട്ടികൾക്കായി വമ്പൻ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെൺകുട്ടികൾക്ക് അവരുടെ ജനനം മുതൽ ബിരുദ പഠനം പൂർത്തിയാക്കുന്നത് വരെ ഘട്ടംഘട്ടമായി 25,000 രൂപയുടെ പാക്കേജ് സർക്കാർ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ലഖ്‌നോവിൽ നടന്ന വനിത ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി 'കന്യ സുമംഗല' യോജന പ്രകാരം ഗുണഭോക്താക്കളായ പെൺകുട്ടികൾക്കുള്ള ചെക്കുകൾ അദ്ദേഹം ചടങ്ങിൽ വിതരണം ചെയ്തു. നിലവിൽ ഉത്തർപ്രദേശിലെ 27 ലക്ഷം പെൺകുട്ടികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പെൺകുട്ടികളെ പ്രശംസിച്ച് രാഹുൽ
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വനിതാ ദിനത്തിൽ ആശംസകൾ നേർന്നു. കേരള സന്ദർശനത്തിനിടെ ഇവിടുത്തെ വിദ്യാർഥിനികളുമായി നടത്തിയ സംഭാഷണം തന്നെ ഏറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പങ്കുവെച്ചത്. "കേരളത്തിലെ യുവതികളായ വിദ്യാർഥിനികളുമായി നടത്തിയ സംഭാഷണം അങ്ങേയറ്റം പ്രചോദനകരമായിരുന്നു. അവരുടെ ആത്മവിശ്വാസവും സ്വപ്നങ്ങളിലുള്ള വിശ്വാസവും കാണിക്കുന്നത് മാറ്റത്തിന്റെ ഏറ്റവും വലിയ ശക്തി സ്ത്രീകളാണെന്നാണ്," രാഹുൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ 'നാരി ശക്തിക്ക്' വനിത ദിന ആശംസകൾ നേർന്നു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും മാർച്ച് എട്ടിന് ആഘോഷിക്കുന്ന വനിത ദിനം സ്ത്രീകളുടെ നേട്ടങ്ങളെ അംഗീകരിക്കാനും ലിംഗസമത്വം ഉറപ്പാക്കാനുമുള്ള ഓർമപ്പെടുത്തലാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

