യു.പി സർക്കാർ പ്രതിക്കൂട്ടിൽ; ഉത്തരംകിട്ടാതെ ഏറ്റുമുട്ടൽകൊല
text_fieldsകാൺപുർ: യു.പിയെ വിറപ്പിച്ച കൊടുംകുറ്റവാളി വികാസ് ദുബെ പിടിക്കപ്പെട്ടതിെൻറ പിറ്റേന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം യു.പി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നു.
ദുബെയുടെ മറ്റ് അഞ്ച് കൂട്ടാളികളും സമാനരീതിയിലാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചക്കിടെ പൊലീസ് ആറുപേരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്, യോഗി ആദിത്യനാഥ് സർക്കാറിനെ ഏറ്റുമുട്ടൽ കൊലകളുടെ സർക്കാർ ആക്കിയെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ദുബെ പിടിക്കപ്പെട്ട അന്നുതന്നെ ഇയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹരജിവന്നതും യു.പി പൊലീസിെൻറ കുപ്രസിദ്ധിക്ക് ആക്കംകൂട്ടിയ സംഭവമായി. ഹരജിയിൽ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. ദുബെകൊലയിൽ യു.പി പൊലീസിനെ സംശയമുനയിലാക്കുന്ന ചോദ്യങ്ങൾ പലതാണ്:
1. ദുബെയെ മധ്യപ്രദേശിൽനിന്ന് കാൺപുരിലേക്ക് കൊണ്ടുപോകവെ പുലർച്ച നാലിന് ഒരു കാറിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന ദൃശ്യം ടോൾ പ്ലാസ വിഡിയോയിൽ. മറിഞ്ഞ കാറിലല്ല പ്രതി ഉണ്ടായിരുന്നത്. ഏറ്റുമുട്ടലിന് മണിക്കൂറുകൾ മുമ്പാണ് സംഭവം.
2. പൊലീസ് വാഹനവ്യൂഹത്തെ പിന്തുടർന്ന മാധ്യമങ്ങളെ അപകടവും ഏറ്റുമുട്ടലും നടന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെവെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതെന്തിന്?
3. വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ. എന്നാൽ, അപകടം നടന്നതായി അറിയില്ല. പൊലീസ് ഓടിച്ചുവിട്ടതായും അവർ പറയുന്നു.
4. കൊലപാതകമടക്കം 60ലേറെ കേസുകളിൽ പ്രതിയായ വ്യക്തി പിടിയിലായപ്പോൾ കൈവിലങ്ങ് അണിയിക്കാതിരുന്നത് എന്തുകൊണ്ട്? കാർ മറിഞ്ഞപ്പോൾ ദുബെ പൊലീസുകാരനിൽനിന്ന് തോക്ക് തട്ടിപ്പറിച്ചുവെന്നും വാഹനത്തിൽനിന്ന് ഇറങ്ങിയോടിയെന്നുമുള്ള ഔദ്യോഗിക വിശദീകരണം സംശയമുണർത്തുന്നു.
5. റോഡിൽ പ്രത്യേക തടസ്സങ്ങളൊന്നുമില്ലാത്തിടത്താണ് അപകടമുണ്ടായത്. അരികിലൂടെ വിശാലമായ പാടത്തേക്ക് മറ്റൊരു റോഡുണ്ടായിരുന്നു. ദുബെ ഇതിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നുള്ള പൊലീസ് ഭാഷ്യവും ചോദ്യംചെയ്യപ്പെടുന്നത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.