വിശ്വാസം ഇന്ന് തെളിയും
text_fields
ന്യൂഡൽഹി: രാഷ്ട്രീയ നാടകം തുടരുന്ന കർണാടകയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. െയദിയൂരപ്പ ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. കുതിരക്കച്ചവടം ലക്ഷ്യമിട്ട് ഗവർണർ വാജുഭായ് വാലയുടെ സഹായത്തോടെ ഭരണം പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ വിധിയിൽ, ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ 15 ദിവസത്തെ സമയപരിധി സുപ്രീംകോടതി വെട്ടിച്ചുരുക്കി.
വിശ്വാസവോട്ട് നേടാൻ രണ്ടുദിവസംകൂടി നൽകുകയോ വോെട്ടടുപ്പ് രഹസ്യമാക്കുകയോ വേണമെന്ന ബി.ജെ.പിയുടെ ആവശ്യവും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബെഞ്ച് നിരാകരിച്ചു. അതിനിടെ വിധിക്ക് പിന്നാലെ യെദിയൂരപ്പയുടെ വിശ്വസ്തനും സമാന വിവാദങ്ങളിൽ ആരോപണവിധേയനുമായ മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് കോൺഗ്രസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. ഹരജിയിൽ കോടതി രാവിലെ 10.30ന് വാദംകേൾക്കും. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കുകയെന്ന പതിവ് തെറ്റിച്ചാണ് ബൊപ്പയ്യയെ നിയോഗിച്ചത്. കീഴ്വഴക്കമനുസരിച്ച് മുതിർന്ന അംഗം പ്രോടെം സ്പീക്കറാവണമെന്ന് വിധിയിൽ പ്രത്യേകം ചേർക്കണമെന്ന കപിൽ സിബലിെൻറ ആവശ്യം സുപ്രീംകോടതി രാവിലെ അംഗീകരിച്ചിരുന്നില്ല.
അതേസമയം, െയദിയൂരപ്പയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യംചെയ്തുള്ള കോൺഗ്രസിെൻറയും ജനതാദളിെൻറയും ഹരജികളിൽ വിശദമായി വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ച ബി.ജെ.പിക്കും അതിന് മറുപടിനൽകാൻ നാലാഴ്ച കോൺഗ്രസിനും ജെ.ഡി.എസിനും സുപ്രീംകോടതി സമയം അനുവദിച്ചു. ശനിയാഴ്ച രാവിലെ സഭയിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രോടെം സ്പീക്കർ സഭാ ചട്ടമനുസരിച്ച് വിശ്വാസവോെട്ടടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശം. മുഴുവൻ അംഗങ്ങൾക്കും നിയമസഭയിൽ എത്തുന്നതിന് ഡി.ജി.പി സ്വന്തം നിലക്ക് സംരക്ഷണം ഉറപ്പുവരുത്തണം. വിശ്വാസവോട്ട് നേടുന്നതുവരെ മുഖ്യമന്ത്രി നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും ആംഗ്ലോ ഇന്ത്യൻ അംഗത്തെ സഭയിലേക്ക് നാമനിർദേശം ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചയുടൻ യെദിയൂരപ്പക്കുവേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ അഡ്വ. മുകുൾ രോഹതഗി സർക്കാറുണ്ടാക്കാൻ യെദിയൂരപ്പ ഗവർണർക്ക് നൽകിയ രണ്ട് കത്തുകളും സമർപ്പിച്ചു. പിന്തുണക്കുന്ന എം.എൽ.എമാരുടെ പേരുകൾ രണ്ട് കത്തുകളിലില്ലെന്നും ഏറ്റവും വലിയ ഒറ്റ ക്കക്ഷി എന്ന നിലയിൽ തങ്ങളെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും രോഹതഗി ബോധിപ്പിച്ചു.
78 എം.എൽ.എമാരാണ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. ഇതിൽ ആനന്ദ്സിങ്, പ്രതാപഗൗഡ പാട്ടീൽ എന്നിവരെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ 76 എം.എൽ.എമാരുടെ പിന്തുണയാണ് കോൺഗ്രസിനുള്ളത്. ബി.എസ്.പിയുടേതടക്കം 38 സീറ്റായിരുന്നു ജെ.ഡി-എസിന്. കുമാരസ്വാമി രണ്ട് സീറ്റിൽ വിജയിച്ചതിനാൽ ഒറ്റ സീറ്റേ പരിഗണിക്കൂ. രണ്ടു സ്വതന്ത്രരും കൂടെ നിന്നാൽ 115 എം.എൽ.എമാർ സഖ്യത്തിലുണ്ടാവും. 224 ൽ തെരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളിലായി 221 എം.എൽ.എമാരാണുള്ളത്. കേവലഭൂരിപക്ഷം 111. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിൽനിന്ന് ചുരുങ്ങിയത് ഏഴുപേരെയെങ്കിലും വരുതിയിലാക്കണം 104 എം.എൽ.എമാരുള്ള ബി.ജെ.പിക്ക്. മൊത്ത അംഗസംഖ്യയിൽ കുറവ് വരുത്തി ഭൂരിപക്ഷം കുറക്കാൻ ബി.ജെ.പിക്ക് എതിർചേരിയിൽനിന്ന് 14 എം.എൽ.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ നിയമസഭയിൽനിന്ന് അകറ്റിനിർത്തുകയോ ചെയ്യേണ്ടിവരും.
കണക്കിലെ കളി
അതിലുപരി തെരഞ്ഞെടുപ്പിനുമുമ്പ് പരസ്പരം പോരടിച്ചിരുന്ന ജെ.ഡി.എസും കോൺഗ്രസും ചേർന്നുണ്ടാക്കുന്ന ജനഹിതത്തിനെതിരായ സർക്കാർ നിലനിൽക്കില്ലെന്നും സ്ഥിരതയുള്ള സർക്കാറിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വിളിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഗവർണർ ക്ഷണിച്ചതെന്നും രോഹതഗി കൂട്ടിച്ചേർത്തു.
തുടർന്ന് കോൺഗ്രസിനും ജെ.ഡി.എസിനും വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയും കപിൽ സിബലും വാദിക്കുന്നതിന് മുമ്പ് ഇടപെട്ട ജസ്റ്റിസ് സിക്രി ശനിയാഴ്ച തന്നെ വിശ്വാസവോട്ട് നടത്താനുള്ള നിർദേശം മുന്നോട്ടുവെച്ചു. ഉടൻതന്നെ ഇൗ നിർദേശം ഹരജിക്കാരുടെ അഭിഭാഷകർ അംഗീകരിച്ചു. എന്നാൽ, അതുവരെ എപ്പോൾ വിശ്വാസവോട്ട് നടത്താനും തയാറാണെന്ന് വാദിച്ച മുകുൾ രോഹതഗി ശനിയാഴ്ച നടത്തുന്നത് നീതിയാകില്ലെന്നും രണ്ട് ദിവസം കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. യെദിയൂരപ്പക്ക് തെൻറ ആളുകളെ കിേട്ടണ്ടതുണ്ടെന്നും യുക്തിസഹമായ സാവകാശം നൽകണമെന്നും വാദിച്ചു. പുറത്ത് റിസോർട്ടിലും മറ്റും പൂട്ടിയിട്ട എതിർപക്ഷക്കാർക്കും തിരിച്ചെത്താനുള്ള സമയം നൽകണമെന്നും ആവർത്തിച്ച് ആവശ്യപ്പെെട്ടങ്കിലും കോടതി അംഗീകരിച്ചില്ല. എങ്കിൽ രഹസ്യവോെട്ടടുപ്പ് വേണമെന്നായി. അതും പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.