കർണാടകയിൽ കുമാരസ്വാമി വിശ്വാസം നേടി; ബി.ജെ.പി ബഹിഷ്കരിച്ചു
text_fieldsബംഗളൂരു: ബി.െജ.പി അംഗങ്ങളുടെ ബഹിഷ്കരണത്തിനിടെ കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി. 117 എം.എൽ.എമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ കെ.ആർ. രമേശ് കുമാർ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിച്ച് കൊണ്ട് കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദിയൂരപ്പ ബഹിഷ്കരണം പ്രഖ്യാപിച്ചത്. നേരത്തെ, സ്പീക്കർ വോട്ടെടുപ്പിൽ മൽസരിക്കാതെ ബി.ജെ.പി പിൻമാറിയിരുന്നു.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ ഖേദിക്കുന്നതായി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. അച്ഛൻ ഗേവഗൗഡയെ പോലെ മതേതരവാദിയായ ജീവിക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചു. ബി.െജ.പിയുമായുള്ള സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്തപാടാണെന്നും കുമാരസ്വാമി വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ രൂപീകരണത്തിന് വഴിവെച്ചത്. 2004ൽ സമാനരീതിയിൽ സഖ്യം രൂപീകരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യമാണ് മറ്റൊരു സഖ്യത്തിന് ഇരുപാർട്ടികളും നിർബന്ധിതരാകാൻ കാരണമെന്നും കുമാരസ്വാമി വ്യക്തമാക്കി.
സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് കുമാരസ്വാമി നന്ദി പറഞ്ഞു. കര്‍ഷകര്‍ക്ക് തന്‍റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുമാരസ്വാമിക്ക് പിന്നാലെ സംസാരിച്ച യെദിയൂരപ്പ, ജെ.ഡി.എസിനെ പിന്തുണച്ചതിൽ ഖേദിക്കുന്നതായും കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും പറഞ്ഞു. അതേസമയം, കോൺഗ്രസ് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദിയൂരപ്പ, ശിവകുമാർ ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, യെദിയൂരപ്പയുടെ തനിക്കെതിരായ പ്രസ്താവനക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്.
സഭയിൽ എത്തുന്നതിന് മുമ്പ് കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർ പ്രത്യേക യോഗം ചേർന്നിരുന്നു. ഉച്ചയോടെ ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എം.എൽ.എമാരെ അവിടെ നിന്നും പ്രത്യേക ബസിലാണ് നിയമസഭയായ വിദാൻ സൗധിൽ എത്തിച്ചത്.
ഒരാഴ്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കർണാടക നിയമസഭ ചേർന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദിയൂരപ്പയോട് വിശ്വാസവോട്ട് നേടാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വോട്ടെടുപ്പിന് മുമ്പ് വിശ്വാസ പ്രമേയം അവതരിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിന് ശേഷം യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു.
കെ.പി.ജെ.പിയുടെയും സ്വതന്ത്രന്‍റെയും അടക്കം 117 എം.എൽ.എമാരുടെ പിന്തുണയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്. കോൺഗ്രസിന് 78ഉം ജെ.ഡി.എസിന് 36ഉം ബി.എസ്.പിക്ക് ഒന്നും എം.എൽ.എമാർ ഉണ്ട്. ബി.ജെ.പിക്ക് 104 എം.എൽ.എമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.