അനാഥശാല കേസിൽ കേരളത്തിെൻറ സത്യവാങ്മൂലത്തിന് വിമർശനം
text_fieldsന്യൂഡൽഹി: കേരളത്തിലെ അനാഥശാലാ കേസിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തതയില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അനാഥ ശാലകൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന ഫണ്ട് കേരളം എന്ത് ചെയ്യുന്നുവെന്നും സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്നും രാജ്യം അറിയണമെന്നും ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേരളത്തിലെ െമാത്തം ശിശു സംരക്ഷണ കേന്ദ്രങ്ങളും ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്തവ അടച്ചുപൂട്ടണമെന്നും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇൗ ഉത്തരവ് നടപ്പാക്കിയതിെൻറയും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രങ്ങളുടെയും വിശദാംശങ്ങൾ സമർപ്പിക്കണെമന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, അടച്ചുപൂട്ടിയ അനാഥശാലകളിലെ കുട്ടികളെ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആ വിവരമില്ലായിരുന്നു. അനാഥാലയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ ഗ്രാൻറ് വിനിയോഗം സംബന്ധിച്ച വിശദാംശങ്ങളുമില്ലായിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇൗ രണ്ട് വിവരങ്ങളും ഉടൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
അതേസമയം, ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത സമസ്ത കോഒാഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ സുപ്രീംകോടതിയിലെത്തിയ 207 യതീംഖാനകൾക്ക് അടച്ചുപൂട്ടുന്നതിൽ നിന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ വിടുതൽ നൽകി.
ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ഇൗ യതീംഖാനകൾ അടച്ചുപൂട്ടരുതെന്ന് ഇടക്കാല ഉത്തരവിൽ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി. യതീംഖാനകൾക്കുവേണ്ടി അഡ്വ. സുൽഫിക്കർ അലി, അഡ്വ. ഹുസൈഫ് അഹ്മദി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.