കീറിയ വസ്ത്രവുമായി തണുത്ത് വിറച്ച് മൂന്ന് പെൺകുട്ടികൾ; ടീഷർട്ട് മാത്രം ധരിക്കാൻ തീരുമാനമെടുത്തത് വിശദീകരിച്ച് രാഹുൽ ഗാന്ധി
text_fieldsചണ്ഡീഗഡ്: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ ഉത്തരേന്ത്യയിലെ വസ്ത്രധാരണമായിരുന്നു വലിയ ചർച്ചാ വിഷയം. കൊടുംതണുപ്പിലും ടീഷർട്ട് മാത്രം ധരിച്ച് എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നായിരുന്നു രാഹുൽ നേരിട്ട ചോദ്യം. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ.
ജനങ്ങൾ എന്നോട് ചോദിക്കുന്നത് ഈ തണുപ്പത്ത് എങ്ങനെയാണ് ടീഷർട്ട് മാത്രം ധരിക്കുന്നത്, തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നാണ്. യാത്ര തുടങ്ങിയപ്പോൾ കേരളത്തിൽ ചൂടായിരുന്നു. മധ്യപ്രദേശിലേക്ക് എത്തിയപ്പോൾ ചെറുതായി തണുപ്പ് തുടങ്ങി.
ഈ തണുപ്പിനിടെ ഒരു ദിവസം മൂന്ന് പാവപ്പെട്ട പെൺകുട്ടികൾ എന്റെ അടുത്ത് വന്നു. ഞാൻ അവരെ ചേർത്തുപിടിച്ചപ്പോൾ അവർ തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു. കീറിയ വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. നല്ല വസ്ത്രം പോലും ധരിക്കാനുണ്ടായിരുന്നില്ല. ആ ദിവസമാണ് ഞാൻ ടീഷർട്ട് മാത്രമേ ധരിക്കുകയുള്ളു എന്ന തീരുമാനം എടുത്തത്. അതിനുശേഷം എനിക്ക് തണുത്തിട്ടില്ല.- രാഹുൽ ഗാന്ധി വ്യക്തമാക്കി.
തന്റെ വസ്ത്രധാരണത്തെ കുറിച്ചല്ല, ഭാരത് ജോഡോ യാത്രയിൽ തന്നോടൊപ്പം യാത്ര ചെയ്ത പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും കീറിയ വസ്ത്രങ്ങളെ കുറിച്ചാണ് യഥാർഥത്തിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.