വനിതാ സംവരണം ഉടൻ നടപ്പാക്കണം; രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടി പ്രധാനമന്ത്രി
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വനിതകൾക്കായി 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം പുനരാരംഭിക്കാനിരിക്കെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും സഭാ നേതാക്കൾക്ക് പ്രധാന മന്ത്രി കത്തയച്ചത്. വനിതാ സംവരണം നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ഈ ഭരണഘടനാ ഭേദഗതി പാസാക്കണമെന്ന് പ്രധാനമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വനിതാ സംവരണത്തോടെ നടക്കണമെന്നത് അനിവാര്യമാണ്. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതോടൊപ്പം ഭരണത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'നാരി ശക്തി വന്ദൻ അധിനിയം' (Nari Shakti Vandan Adhiniyam) നടപ്പിലാക്കുന്നതിൽ പങ്കാളികളാകുന്ന എം.പിമാർക്ക് ഈ ചരിത്രപരമായ നീക്കത്തിൽ എന്നും അഭിമാനിക്കാം. സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ വിദഗ്‌ധരുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും സർക്കാർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന നിഗമനത്തിലാണ് സർക്കാർ എത്തിയിരിക്കുന്നതെന്നും കത്തിൽ സൂചിപ്പിക്കുന്നു. ബഹിരാകാശ ഗവേഷണം, കായിക മേഖല, സായുധ സേന, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യൻ വനിതകൾ തങ്ങളുടെ മുദ്ര പതിപ്പിക്കുകയാണെന്നും അവരുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും രാജ്യത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മണ്ഡല പുനർനിർണ്ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിനായിട്ടാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. 2023 സെപ്റ്റംബറിൽ ബിൽ പാസാക്കിയപ്പോൾ തന്നെ എത്രയും വേഗം നടപ്പിലാക്കണമെന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

