നിലവിലുള്ള സീറ്റിൽ വനിതാ സംവരണം വേണം, അല്ലാത്തപക്ഷം എതിർത്ത് വോട്ട് ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: നിലവിലുള്ള സീറ്റിൽ വനിതാ സംവരണം വേണമെന്നും അല്ലാത്തപക്ഷം എതിർത്ത് വോട്ട് ചെയ്യുമെന്നും കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. നിലവിലുള്ള 543 സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കുന്നതിനെ എതിർക്കില്ല. ഭരണഘടന (131-ാം ഭേദഗതി) ബിൽ പിൻവലിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. സർവകക്ഷിയോഗം വിളിച്ച് ഭരണഘടനാ ഭേദഗതി പിൻവലിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
1971ലെ സെൻസസ് അടിസ്ഥാനമാക്കി നടത്തിയ മണ്ഡല പുനർനിർണയത്തിലൂടെ നിശ്ചയിച്ച നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ 33 ശതമാനം വനിതകൾക്ക് സംവരണം നൽകുകയാണ് വേണ്ടതെന്നും നിലവിലുള്ള ഘടനയിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് മനീഷ് തിവാരി തുടങ്ങിയവർ വ്യക്തമാക്കി. അതേസമയം, ജാതി സെൻസസ് പൂർത്തിയാക്കി വനിതാ സംവരണത്തിനുള്ളിൽ മുസ്ലിം വനിതകൾക്കും പിന്നാക്ക വനിതകൾക്കും സംവരണം നടപ്പാക്കണമെന്നതാണ് സമാജ്വാദി പാർട്ടിയുടെ നിലപാടെന്നും ബില്ലിനെ എതിർക്കുമെന്നും സമാജ്വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും ധർമേന്ദ്ര യാദവും വ്യക്തമാക്കി. ബില്ലുകളുടെ അവതരണത്തെ തന്നെ ചട്ടങ്ങളുദ്ധരിച്ച് പ്രതിപക്ഷാംഗങ്ങൾ എതിർത്തുവെങ്കിലും കീഴ്വഴക്കങ്ങൾ പ്രകാരം അവതരണത്തിന് അനുമതി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാദിച്ചു.
ഈ വാദം സ്പീക്കർ ഓം ബിർള അംഗീകരിച്ചതോടെ, ബിൽ അവതരണത്തിന് സഭയുടെ അനുമതിക്കായി വോട്ടെടുപ്പ് നടത്തണമെന്ന് അസദുദ്ദീൻ ഉവൈസിയാണ് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് മറ്റു പ്രതിപക്ഷ എം.പിമാരും ഇതേ ആവശ്യമുന്നയിച്ചതോടെ വോട്ടിനിടുകയായിരുന്നു.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണപക്ഷവും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും തമ്മിലുള്ള വാദ പ്രതിവാദത്തിന് സഭ സാക്ഷ്യം വഹിച്ചു.
മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം: വനിതാ ബിൽ പാസാക്കാൻ കേന്ദ്രസർക്കാറിന് അംഗബലമില്ല
ന്യൂഡൽഹി: വനിതാ സംവരണത്തിനുള്ള ബില്ലുകൾ പാസാക്കാനൊരുങ്ങിയ എൻ.ഡി.എക്ക് തുടക്കത്തിലെ കല്ലുകടി. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിലില്ലാത്തതാണ് വെല്ലുവിളിയാകുന്നത്. അതിനാൽ പ്രതിപക്ഷം പിന്തുണക്കുകയോ ചില കക്ഷികൾ വിട്ടുനിൽക്കുകയോ ചെയ്യാതെ ബില്ലുകൾ പാസാക്കാൻ കഴിയില്ല. ഭൂരിപക്ഷം ഉണ്ടാക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനാ ബില്ലുകൾ പാസാക്കാൻ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരിക്കണം.
നിലവിലെ സാഹചര്യത്തിൽ ലോക്‌സഭയിൽ മുഴുവൻ പേരും ഹാജരായി വോട്ടുചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകൾ വേണം. ലോക്‌സഭയിൽ എൻ.ഡി.എക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ഏഴ് പേർ സ്വതന്ത്രരും ഏഴ് പേർ വൈ.എസ്.ആർ. കോൺഗ്രസ്, മജ്‌ലിസ് പാർട്ടി, ശിരോമണി അകാലിദൾ എന്നിവയിലുൾപ്പെട്ടവരാണ്. ഇവരാകട്ടെ, ഇതുവരെ ബില്ലിന് പിന്തുണയറിയിച്ചിട്ടില്ല. എന്നാൽ, ലോക്‌സഭയിലെ രണ്ട് വലിയ പ്രതിപക്ഷ പാർട്ടികളെങ്കിലും വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ എൻ.ഡി.എക്ക് ബില്ല് പാസാക്കാൻ സാധ്യതയൊരുങ്ങും. സമാജ് വാദി പാർട്ടി (37), തൃണമൂൽ കോൺഗ്രസ് (28), ഡി.എം.കെ (22) എന്നിവയിൽ ഏതെങ്കിലും രണ്ട് പാർട്ടികൾ വിട്ടുനിന്നാൽ സർക്കാരിന് എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

