വനിത സംവരണ ബിൽ ഇന്ന് പാർലമെന്‍റിൽ; നാളെ പാസാക്കും, അജണ്ടയിൽ ഉൾപ്പെടുത്തി
text_fieldsന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ ഇന്ന് പാർലമെന്‍റ് പരിഗണിക്കും. പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ദിന സമ്മേളനത്തിലെ അജണ്ടയിൽ വനിത സംവരണ ബില്ലും ഉൾപ്പെടുത്തി. നാളെ ബിൽ ലോക്സഭ പാസാക്കും. വ്യാഴാഴ്ച ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച നടക്കും.
വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.
അതിനിടെ, വനിത സംവരണ ബില്ലിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴയ കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്.