തെലങ്കാനയിൽ ‘ജയിച്ച്’ വനിതാ വോട്ടർമാർ
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ തെലങ്കാനയിൽ മുന്നിലെത്തി സ്ത്രീ വോട്ടർമാർ. ഇതാദ്യമായി വനിതാ വോട്ടർമാർ പുരുഷ വോട്ടർമാരെ മറികടന്നു. സംസ്ഥാനത്തെ ആകെ വോട്ടർമാർ 3,26,18,205 ആണ്. ഇവരിൽ 1,63,01,705 പേർ വനിതകളാണ്. പുരുഷ വോട്ടർമാരാകട്ടെ 1,62,98,418. ഭിന്നലിംഗക്കാർ 2,676.
2023 ജനുവരി മുതൽ വോട്ടർമാരിൽ 8.75 ശതമാനം വർധനവുണ്ടായെന്ന് ചീഫ് ഇലക്ട്രൽ ഓഫിസർ വികാസ് രാജ് പറഞ്ഞു. നിയമസഭയിലേക്ക് 4,798 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ഇതിൽ പകുതിയോളം അവസാന ദിവസമായ നവംബർ 10നാണ് പത്രിക നൽകിയത്.
15 വരെ പിൻവലിക്കാം. ബി.ആർ.എസ് പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു വീണ്ടും ജനവിധി തേടുന്ന ഗജ് വേലിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. 145 പേരാണ് ഇവിടെ പത്രിക നൽകിയത്. മുഖ്യമന്ത്രിക്കെതിരെ ഇവിടെ മത്സരിക്കുന്ന ബി.ജെ.പിയുടെ എടല രാജേന്ദർ ഹുസുറാബാദിലും ജനവിധി തേടുന്നുണ്ട്.
നേരത്തെ ബി.ആർ.എസ് നേതാവായിരുന്ന രാജേന്ദറിനെ 2021ലാണ് മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത്. ഇതിനു പിന്നാലെ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു. പിന്നീട് ഹുസുറാബാദിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എയായി.
ചന്ദ്രശേഖർ റാവു മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ കാമ റെഡ്ഡിയിൽ 92 സ്ഥാനാർഥികളുണ്ട്. ഈ സീറ്റിൽ മുഖ്യമന്ത്രിയുടെ പ്രധാന എതിരാളി പി.സി.സി പ്രസിഡന്റ് എ. രേവന്ത് റെഡ്ഡിയാണ്. മുമ്പ് ജയിച്ച കൊടംഗലിലും രേവന്ത് റെഡ്ഡി ജനവിധി തേടുന്നുണ്ട്. ബി.ആർ.എസ് 119 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസ് 118 സീറ്റിൽ മത്സരിച്ച് ഒരു മണ്ഡലം സി.പി.ഐക്ക് വിട്ടുകൊടുത്തു.
സീറ്റു വിഭജനത്തെചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സി.പി.എം 24 സ്ഥാനാർഥികളെ കളത്തിലിറക്കിയിട്ടുണ്ട്. ബി.ജെ.പി 111 മണ്ഡലങ്ങളിൽ മത്സരിക്കുന്നു. പാർട്ടിയുടെ സഖ്യകക്ഷിയായ നടൻ പവൻ കല്യാണിന്റെ ജനസേന എട്ടു സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഒമ്പതു സീറ്റുകളിൽ മത്സരിച്ച് മറ്റിടങ്ങളിൽ ബി.ആർ.എസിന് പിന്തുണ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.