ക്ഷേത്രത്തിന് മുന്നിൽ മുസ്‌ലിം യുവാവിന്റെ കട; ഉത്തരാഖണ്ഡിൽ പ്രതിഷേധവുമായി സ്ത്രീകൾ
text_fieldsഉധം സിങ് നഗർ: ഉത്തരാഖണ്ഡിലെ ഖാത്തിമയിൽ ക്ഷേത്രത്തിന് അഭിമുഖമായി മുസ്‌ലിം യുവാവ് കട തുടങ്ങിയതിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഉധം സിങ് നഗറിലെ ബന്ദ്ര കോളനിയിലാണ് സംഭവം. ‘മഹാം ടൂൾസ് ഹാർഡ്‌വെയർ സ്റ്റോർ’ എന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകൾ ധർണ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സ്ഥാപനത്തിന് മുന്നിൽ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നുവെന്നും പരിസരത്ത് തുപ്പുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ‘ക്ഷേത്രത്തിന് മുന്നിൽ ഇത്തരം കടകൾ അനുവദിക്കില്ല. ഇവർ ഇവിടെ തുപ്പുകയും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നു. ഞങ്ങളുടെ വിശ്വാസത്തിൽ ഇതൊന്നും അനുവദനീയമല്ല’ -ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
അയൽപക്കത്തുള്ള സരസ്വതി മാതാ സ്കൂളിന്റെ പ്രവർത്തനത്തെ കട ബാധിക്കുമെന്നും തങ്ങൾക്ക് ഭയമുണ്ടെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ഇവരെ ഭയന്നാണ് പലരും കോളനി വിട്ടുപോകുന്നതെന്നും സ്ത്രീകൾ പറഞ്ഞു. ക്ഷേത്രത്തിന് തൊട്ടുമുന്നിൽ തന്നെ ഇത്തരം സ്ഥാപനങ്ങൾ വരുന്നത് തങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കട എത്രയും വേഗം അവിടെ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

