മോദിയെ സ്ത്രീസുരക്ഷയുടെ പ്രസക്തി ഒാർമപ്പെടുത്തി ഐ.എം.എഫ് മേധാവി
text_fieldsവാഷിങ്ടണ്‍: കഠ് വ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ത്രീ സുരക്ഷയുടെ പ്രസക്തി ഒാർമപ്പെടുത്തി ലോക നാണയ നിധി (ഐ.എം.എഫ്) മേധാവി ക്രിസ്റ്റീൻ ലഗാർഡെ. ഇന്ത്യന്‍ അധികൃതരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ത്രീ സുരക്ഷക്കായി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ക്രിസ്റ്റീൻ ലഗാർഡെ പറഞ്ഞു. മോദിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് രാജ്യാന്തര തലത്തിൽ ചർച്ചയായ വിഷയത്തിൽ ഐ.എം.എഫ് മേധാവി പ്രതികരിച്ചത്.
അരോചകമായിട്ടുള്ള ഒന്നാണ് ഇന്ത്യയില്‍ സംഭവിച്ചത്. ഇന്ത്യന്‍ അധികൃതരും പ്രധാനമന്ത്രിയും സ്ത്രീ സുരക്ഷക്ക് കൂടുതല്‍ വില നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ അതാഗ്രഹിക്കുന്നുണ്ടെന്നും ലഗാർഡെ വ്യക്തമാക്കി. ജനുവരിയില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ക്രിസ്റ്റീന്‍ ലഗാര്‍ഡെ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഐ.എം.എഫ് മേധാവി രംഗത്തെത്തി. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് പ്രസ്താവന ഐഎംഎഫിന്‍റേതല്ലെന്നും വ്യക്തിപരമാണെന്നും ലഗാർഡെ വിശദീകരിച്ചു.
കഠ്വ, ഉന്നാവ് സംഭവങ്ങളിലാണ് ലണ്ടൻ, ന്യൂയോർക്ക് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധമുയർന്നത്. കഠ്വ പെൺകുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്ലക്‌സും മോദിക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധം അരങ്ങേറിയത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്ലക്‌സുമായി ഓടിയിരുന്നു.
‘കൊലയാളി മോദി തിരിച്ചുപോകൂ, ഞങ്ങൾ മോദിയുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് എതിരാണ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡൗണിങ് സ്ട്രീറ്റിനും ബ്രിട്ടീഷ് പാർലമെന്റിനും പുറത്ത് ജനം മോദിക്കെതിരെ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.