സ്ത്രീകൾക്ക് 3000 രൂപ, അഞ്ച് രൂപക്ക് മീൻ വിഭവം ഉൾപ്പെടെ ഊണ്; ബംഗാളിൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ
text_fieldsസുവേന്ദു അധികാരി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വൻ ജനക്ഷേമ പദ്ധതികളും കർശന നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. കുറഞ്ഞ നിരക്കിൽ സബ്സിഡി ഭക്ഷണം, സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം, വിദ്യാഭ്യാസ-ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾക്ക് നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി നടത്തിയത്. ബംഗാളിലെ പൊതുറാലിയിൽ സംസാരിക്കവെയാണ് സുവേന്ദു അധികാരി പുതിയ ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന 400 പ്രത്യേക കാന്റീനുകൾ വഴി വെറും 5 രൂപയ്ക്ക് മീനും ചോറും അടങ്ങുന്ന ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കും എന്നതാണ് ശ്രദ്ധേയമായ വാഗ്ദാനം. തമിഴ്നാട്ടിലെ 'അമ്മ മെസ്സിനോടും' ഡൽഹിയിൽ മുഖ്യമന്ത്രി രേഖ ഗുപ്ത നടപ്പാക്കിയ 'അടൽ കാന്റീൻ' എന്നിവയോട് സാമ്യമുള്ള പദ്ധതിയാണ് സുവേന്ദു സർക്കാരും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സ്കൂളുകൾ, കോളേജുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇനി മുതൽ മദ്യശാലകൾ അനുവദിക്കില്ല എന്നും സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം നൽകുന്ന 'അന്നപൂർണ യോജന' പദ്ധതിയുടെ അപേക്ഷാ ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി പ്രഖ്യാപനത്തിന് ശേഷം, ബംഗാളിൽ ഇനി വ്യക്തികളുടെ താൽപര്യമല്ല, മറിച്ച് നിയമവാഴ്ചയാണ് നടപ്പിലാകാൻ പോകുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'രാജ്യത്തിനാണ് പ്രഥമ പരിഗണന എന്ന് വിശ്വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ജനങ്ങളുടെ അനുഗ്രഹത്തോടെയാണ് ബംഗാളിൽ അധികാരത്തിൽ വന്നിരിക്കുന്നത്. പുതിയ ആളുകളാണ് ഇവിടെ എം.എൽ.എമാരും മന്ത്രിമാരും മുഖ്യമന്ത്രിയുമായിട്ടുള്ളത്. ഭരണകൂടത്തിന്റെ കാഴ്ചപ്പാടും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഭരണയന്ത്രത്തിന്റെ എല്ലാ തലങ്ങളിലും കൃത്യമായി എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' സുവേന്ദു അധികാരി വ്യക്തമാക്കി. ഭരണനിർവഹണവും ജനപ്രതിനിധികളും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക യോഗങ്ങൾ ചേർന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

