കോവിഡ് ഭീതിയിൽ ആരും സഹായിച്ചില്ല; യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് മണ്ണുമാന്തി യന്ത്രത്തിൽ
text_fieldsബംഗളൂരു: കോവിഡ് ഭീതിയെതുടർന്ന് കടയുടെ മുന്നിൽ കുഴഞ്ഞുവീണു മരിച്ച യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് മണ്ണുമാന്തി യന്ത്രത്തിൽ. യുവതി കോവിഡ് ബാധിച്ച് മരിച്ചതാകാമെന്ന ഭീതിയിൽ നാട്ടുകാർ വാഹനം വിട്ടുനൽകാൻ വിസമ്മതിച്ചതോടെയാണ് മണ്ണുമാന്തിയിലെ ബക്കറ്റിലിട്ട് കൊണ്ടുപോകേണ്ടിവന്നത്.
എന്നാൽ, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതി മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടൽ തൊഴിലാളിയായ ചന്ദ്രലേഖയാണ് (42) കടയുടെ മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത്.
12-കാരിയായ മകള്‍ക്കൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രലേഖ ചിന്താമണിയിലെത്തിയത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചന്ദ്രലേഖയും മകളും സ്വന്തം നാടായ കുറുത്തഹള്ളിയിലേക്കു മടങ്ങുകയായിരുന്നു. യാത്രക്കിടെ ബുധനാഴ്ച രാത്രി മുഴുവന്‍ ഒരു കടയുടെ മുന്നില്‍ കഴിച്ചുകൂട്ടി.
ഗ്രാമവാസികളാണ് ഇവര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയത്. ഇതിനിടെ പെട്ടെന്ന് ചന്ദ്രലേഖ കുഴഞ്ഞുവീണു. എന്നാൽ, ആരും സഹായത്തിനെത്തിയില്ല. ഉച്ചയായിട്ടും ചന്ദ്രലേഖ എഴുന്നേൽക്കാതായതോടെ മരിച്ചെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലെത്തിക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടർന്നാണ് അതുവഴി വന്ന മണ്ണുമാന്തിയിൽ മൃതദേഹം കയറ്റി ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.