സ്ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാൻ നിർബന്ധിക്കാനാവില്ല- സുപ്രീം കോടതി
text_fieldsന്യൂഡൽഹി: തന്‍റെ കൂടെ ജീവിക്കണമെന്ന് നിർബന്ധിക്കാവുന്ന പുരുഷന്‍റെ സ്വത്തും അടിമയുമല്ല സ്ത്രീയെന്ന് സുപ്രീം കോടതി. തന്‍റെ ഭാര്യയോട് കൂടെ ജീവിക്കാൻ പരമോന്നത കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഒരാൾ നൽകിയ കേസിൽ വാദം കേൾക്കവെയാണ് അഭിപ്രായപ്രകടനം. ''നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? ഇങ്ങനെ ഉത്തരവിടാൻ സ്ത്രീ നിങ്ങളുടെ സ്വത്താണോ? ഭാര്യയോട് നിങ്ങൾക്കു പിന്നാലെ നടക്കണമെന്ന് പറയാനാകുമോ?'' ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളും ഹേമന്ദ് ഗുപ്തയുമടങ്ങിയ ബെഞ്ച് ചോദിച്ചു.
ഗോരഖ്പൂർ കുടുംബകോടതി ഹിന്ദു വൈവാഹിക നിയമം ഒമ്പതാം വകുപ്പ് പ്രകാരം പുരുഷന് അനുകൂലമായി നൽകിയ വിധി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടുള്ള കേസിലാണ് കോടതി ഇടപെടൽ. തന്നെ സ്ത്രീധനം പറഞ്ഞ് ഭർത്താവ് പീഡിപ്പിക്കൽ തുടരുകയാണെന്നും അതിന്‍റെ പേരിലാണ് താൻ വീടുവിട്ടുപോന്നതെന്നും പരാതിക്കാരി പറഞ്ഞു. 2013ലായിരുന്നു ഇരുവരും തമ്മിലെ വിവാഹം.
വീടുവിട്ടുപോന്ന ശേഷം 2015ൽ ഇവർ നൽകിയ പരാതിയിൽ ജീവനാംശമായി 20,000 രൂപ പ്രതിമാസം നൽകാൻ ഗോരഖ്പൂർ കോടതി ഉത്തരവിട്ടു. ഇതിനെതിരെ കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ് പുരുഷന് അനുകൂല വിധി നൽകിയത്. അനുകൂല വിധി ലഭിച്ചയുടൻ ഭാര്യക്ക് ജീവനാംശം നൽകണമെന്ന വിധിക്കെതിരെ ഇയാൾ വീണ്ടും കോടതിയിലെത്തി. വിധി റദ്ദാക്കാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജീവനാംശം നൽകാതിരിക്കാനാണ് തന്‍റെ കൂടെ ജീവിക്കാൻ നിർബന്ധിക്കണമെന്ന് പുരുഷൻ ആവശ്യപ്പെടുന്നതെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, കുടുംബകോടതി പുരുഷന് അനുകൂലമായി വിധി പറഞ്ഞതിനാൽ ഭാര്യ കൂടെ പോകാൻ നിർബന്ധിക്കണമെന്ന് ഭർത്താവിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഈ കേസിന്‍റെ വാദം കേൾക്കലിനിടെയാണ് കടുത്ത ഭാഷയിലുള്ള മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.