മരിച്ച പിതാവ് തിരിച്ചെത്താൻ പിഞ്ചു കുഞ്ഞിനെ നരബലി നൽകാനുള്ള ശ്രമത്തിനിടെ യുവതി അറസ്റ്റിൽ
text_fieldsനരബലിയിൽ നിന്ന് രക്ഷിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഡൽഹി ഡി.സി.പി ഇഷ പാണ്ഡേ രക്ഷിതാക്കൾക്ക് കൈമാറുന്നു
ന്യൂഡൽഹി: മരിച്ച പിതാവ് ജീവനോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ പിഞ്ചുകുഞ്ഞിനെ നരബലി നൽകാൻ ശ്രമം. ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് നരബലി നൽകാനായിരുന്നു യുവതിയുടെ ശ്രമം.
ശ്വേത (25) എന്ന യുവതിയാണ് അറസ്റ്റിലായത്. കടുത്ത അന്ധവിശ്വാസത്തിനടിമയായിരുന്നു യുവതി. ഒക്ടോബറിൽ ഇവരുടെ പിതാവ് മരിച്ചിരുന്നു. ആൺകുഞ്ഞിനെ ബലി നൽകിയാൽ മരിച്ച പിതാവ് തിരിച്ചെത്തുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതിനായി രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു.
കുഞ്ഞിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. തുടർന്ന് ശ്വേതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരബലി നൽകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് നരബലിക്കായി ഡൽഹി ഗാർഹി മേഖലയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്. 24 മണിക്കൂറിനകം തന്നെ കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കാനായതായി ഡി.സി.പി ഇഷ പാണ്ഡേ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായതെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

