വനിതാ വീരപ്പൻ, കുപ്രസിദ്ധ അന്തർദേശീയ വന്യമൃഗവേട്ടക്കാരി യാങ്ചെൻ ലാചുങ്പാ സിക്കിമിൽ പിടിയിൽ; 10 വർഷമായി ഇന്റർപോൾ തിരയുന്നു, ഇന്ത്യ, ടിബറ്റ്, നേപ്പാൾ, ചൈന അതിർത്തി സാമ്രാജ്യം
text_fieldsഭോപ്പാൽ: പത്തു വർഷമായി ഇന്റർപോർ തിരയുന്ന കുപ്രസിദ്ധ അന്തർദേശീയ വന്യമൃഗവേട്ടക്കാരി യാങ്ചെൻ ലാചുങ്പാ സിക്കിമിൽ പിടിയിലായി. ഇവരെ മധ്യപ്രദേശിലെ നർമദപുരം കോടതിയിൽ ഹാജരാക്കി. പിന്നീട് അഞ്ചു ദിവസത്തെ ടൈഗർ സ്ട്രൈക് ഫോഴ്സിന്റെ കസ്റ്റഡിയിൽ വിട്ടു.
ടിബറ്റുകാരിയായ ലാചുങ്പാ ഇന്ത്യ, ടിബറ്റ്, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന വനാന്തരങ്ങളിൽ ദശാബ്ദങ്ങളായി വന്യമൃഗവേട്ട നടത്തി എല്ലാ നിരീക്ഷണ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് അവരുടെസാമ്രാജ്യം തന്നെ സൃഷ്ടിക്കുകയായിരുന്നു.
ഏത് അന്വേഷണ സംഘത്തിന്റെയും കണ്ണുവെട്ടിക്കാൻ പ്രത്യേക കഴിവായിരുന്നു ലാചുങ്പാക്ക്. ഇന്ത്യ-ചൈന അതിർത്തിയിൽ പലയിടങ്ങളിലായി മാറി മാറി ഒളിത്താവളം മാറ്റുന്ന ഇവരെ അന്വേഷണ സംഘം ‘പ്രേതം’ എന്നായിരുന്നു വലിളിച്ചിരുന്നത്. മധ്യപ്രദേശിലെ വനമേഖല നേപ്പാൾ, ചൈന അതിർത്തികളിലേക്ക് വ്യാപിച്ചു കിടക്കുകയാണ്. ഇവിടെയാണ് ഇവരുടെ സംഘത്തിന്റെ വിളയാട്ടം. നമ്മുടെ ഭാഷയിൽ ഒരു വനിതാ വീരപ്പൻ.
ഒടുവിൽ ഇന്ത്യ-ചൈന അതിർത്തിയിലെ കാട്ടിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. ഡിസംബർ രണ്ടിനാണ് സിക്കിമിലെ ഇവരുടെ ഒളിസങ്കേതത്തിൽ മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് റെയ്ഡ് നടത്തിയത്.
ലോകവ്യാപകമായ വന്യജീവി ഉൽപന്ന വ്യാപാര ശൃംഘലയുടെ ഭാഗമാണ് ലാചുങ്പാ. ഡൽഹിയിലും സിക്കിമിലുമായി ഇവർ താവളം മാറി മാറി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര ഗവൺമെന്റ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു ഇവരുടെ അറസ്റ്റിനായി. ഇവർക്ക് സഹായം ചെയ്യുന്ന ഗ്രാമീണരുണ്ട്. കാട്ടിലേക്ക് പ്രവേശിക്കാനുള്ള ഏക കവാടം നാട്ടുകാർ അടച്ചിടും.
ലാങ്ചുപായുടെ മുൻ ഭർത്താവ് ജയ് തമങ് നേരത്തെ ഡൽഹിയിൽ അറസ്റ്റിലായിട്ടുണ്ട്. ഇയാളിൽ നിന്നാണ് ലാങ്ചുപായുടെ ഈ മേഖലയിലെ വിരുതിനെപറ്റി അന്വേഷണസംഘത്തിന് വിവരം ലഭിക്കുന്നത്.
അറസ്റ്റ് ഉറപ്പായപ്പോൾ ഇവർ രണ്ട് സെൽഫോണുകളും ഡയറികളും നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയുടെ വന്യജീവി സംരക്ഷണ സംഘത്തിന്റെ ഏറ്റവും വലിയ അറസ്റ്റിലൊന്നാണ് ലാങ്ചുപായുടേത്.
കുടവയുടെ തോലും എല്ലും, ഈനാംപേച്ചിയുടെ മുള്ളുകൾ, റെഡ് സാൻഡർ, ഷഹ്തൂഷ് എന്ന മൃഗത്തിന്റെ തോല്, കോർഡിസെപ്സ് എന്ന അപൂർവയിനം കൂണുകൾ, ചില അപൂർവയിനം മരനീരുകൾ തുടങ്ങിയവയാണ് ഇവർ കൊള്ളയടിച്ച് അന്തർദേശീയ മാഫിയ മാർക്കറ്റിൽ വിൽക്കുന്നത്.
2015 ൽ ടൈഗർ സ്ട്രൈക് ഫോഴ്സ് വൻ കൊള്ളസംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. കടുവയുടെ എല്ലുകൾ, ഈനാംപേച്ചിയുടെ മുള്ളുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. 31 പേരാണ് ഇവരുടെ സംഘത്തിൽ നിന്ന് അന്ന് പിടിയിലായത്. സത്പുര കടുവാ സങ്കേതത്തിൽ നിന്നായിരുന്നു ഇവർ കൊള്ള നടത്തിയിരുന്നത്. പിടിയിലായ എല്ലാവരെയും കോടതി ശിക്ഷിച്ചു. ഇതോടെയാണ് വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വ്യാപാര ശൃംഘലയെക്കുറിച്ച് സേനക്ക് വിവിരം ലഭിക്കുന്നത്.
2017 ൽ ലാങ്ചുപായെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇവർ മുൻകൂർ ജാമ്യം നേടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2019 ൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. എന്നാൽ ഇവരെ ഇതുവരെ പിടിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

