സ്വർണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയിൽ വെച്ച് മറന്നു
text_fieldsഹാസൻ: സ്വർണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയിൽവെച്ച് മറന്നു. കർണാടകയിലെ ഹാസനിലെ ഗാന്ധി ബസാറിലെ ജ്വല്ലറിയിലാണ് സംഭവം.
വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി ജ്വല്ലറിയിലെത്തിയത്. രണ്ടു വയസ്സുള്ള മകളെ റിസപ്ഷൻ കൗണ്ടറിന് സമീപമിരുത്തി സ്വർണം തെരഞ്ഞെടുക്കാൻ പോയി. പിന്നീട് മകളെ മറന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് മകളെക്കുറിച്ച് ഓർമ വന്നത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാൺമാനില്ലെന്ന് പരാതി നൽകുകയായിരുന്നു.
എന്നാൽ ഈ സമയം വൻ ട്വിസ്റ്റാണ് ജ്വല്ലറിയിൽ സംഭവിച്ചത്. അമ്മയെ കാണാതെ കരഞ്ഞ കുഞ്ഞ് ജ്വല്ലറിക്ക് പുറത്തേക് നടന്നു. ഇതുവഴി എത്തിയ വീട്ടമ്മ കുഞ്ഞിനെ എടുത്ത് ആശ്വസിപ്പിക്കുകയും എന്തെങ്കിലും കഴിക്കാൻ വാങ്ങാനായി അടുത്തുള്ള ഹോട്ടലിലേക്ക് പോകുകയും ചെയ്തു.
ഈ സമയത്താണ് യുവതിയുടെ പരാതി ലഭിച്ച പൊലീസ് കുഞ്ഞിനെ അന്വേഷിച്ച് ജ്വല്ലറിയിലെത്തിയത്. കുഞ്ഞിനെ കാണാത്തതോടെ സി.സി.ടി.വി. പരിശോധിച്ചു. ഒരു സ്ത്രീ കുഞ്ഞുമായി പോകുന്നത് കണ്ട പൊലീസ് നഗരത്തിലാകെ തിരച്ചിൽ തുടങ്ങി.
അപ്പോഴേക്കും ഭക്ഷണം വാങ്ങി നൽകിയ ശേഷം കുഞ്ഞുമായി വീട്ടമ്മ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിയ യുവതിക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

