ലേബർ റൂമിൽ കട്ടിലില്ല, യു.പിയിൽ യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു
text_fieldsഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. ഞായറാഴ്ച വൈകീട്ട് ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപ ത്രിയിലാണ് സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് നഴ്സുമാർ മടക്കുകയായിരുന്നു.
അൽപസമയത്തിനുള്ളിൽ ആളുകൾ കൂടി നിൽക്കുന്ന ആശുപത്രി വരാന്തയിൽ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും രക്തത്തില്‍ കുളിച്ചു വരാന്തയിൽ കിടക്കുന്ന വിഡിയോ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബന്ധുവായ മറ്റൊരു സ്ത്രീയെത്തിയാണ് കുഞ്ഞിനെ തുണിയില്‍ പൊതിയുന്നത്. ശേഷം യുവതിയെയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ല മജിസ്ട്രേറ്റ് മോണിക്ക റാണി പറഞ്ഞു. റാം മനോഹര്‍ ലോഹ്യ സർക്കാർ ആശുപത്രി ഫറൂഖാബാദിലെ ഏക സ്പെഷാലിറ്റി ഹോസ്പിറ്റലാണ്.
2017ല്‍ ഓക്സിജൻ ലഭ്യതയില്ലാതെ മാസത്തിനിടെ 49 നവജാത ശിശുക്കള്‍ ഈ ആശുപത്രിയില്‍ മരിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഗോരഖ്പുരിൽ ഓക്സിജൻ വിതരണം നിലച്ച് നിരവധി കുട്ടികൾ മരിച്ച സംഭവം നടന്ന് ആഴ്ചകൾക്കുള്ളിലായിരുന്നു ഇത്.ഇന്ത്യയിൽ നവജാതശിശു മരണം കുറയുകയാണെന്നാണ് റിപ്പോർട്ടെങ്കിലും ജനിക്കുന്ന 40 ശിശുക്കളിൽ ഒരാൾ ഇപ്പോഴും മരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.