ഗുജറാത്തിൽ സ്ത്രീയെ ‘മന്ത്രവാദിനി’യെന്ന് മുദ്രകുത്തി ഭർത്താവിനെ തല്ലിക്കൊന്നു; 12 പേർ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തെ ജനക്കൂട്ടം ആക്രമിക്കുകയും തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് സംഭവം.
50 വയസുകാരൻ മനുഭായ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ട് ആൺമക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മനുഭായ് ദാമോറിന്റെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അയൽവാസികളായ ചിലർ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
മഴുവും വടികളുമായി ആയുധധാരികളായ 12 ഓളം പേർ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി. കമലാബെൻ ഒരു മന്ത്രവാദിനി ആണെന്നും അവളെ കൊല്ലണമെന്നും ആക്രോശിച്ചുകൊണ്ട് അവർ വീട്ടുകാരെ ആക്രമിക്കാൻ തുടങ്ങി. ആക്രമണത്തിനിടെ മനു ഭായിയുടെ മകൻ ജിതേന്ദ്ര ഇടപെട്ട് കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ പ്രതികളിലൊരാൾ മഴുകൊണ്ട് അയാളുടെ തലയിൽ അടിച്ചതായും ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഇയാൾ കുഴഞ്ഞുവീണതിനുശേഷവും ആക്രമണം തുടർന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആൾക്കൂട്ടത്തിലെ നാല് സ്ത്രീകൾ മനുഭായിയെ വീട്ടിൽനിന്ന് വലിച്ചിഴച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മറ്റ് പ്രതികൾ മഴുവും വടിയും ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ മനുഭായ് മരിച്ചു. പരിക്കേറ്റ മക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.
12 പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കുൽദീപ് നായി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ റിമാൻഡ് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

