ചണ്ഡീഗഡ്: പുതിയ കാമുകനൊപ്പം കഴിയാനായി ആദ്യ കാമുകനെ വിഷം കൊടുത്തു കൊന്ന കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റോസിയെയാണ് ഗുർദാസ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ റോസി തന്‍റെ ആദ്യ കാമുകനായ ധരംപാലിനൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാളുടെയൊപ്പം താമസിച്ചു വരവെയാണ് സാഹിബ് മാസിയ എന്നയാളുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നാൽ ധരംപാലുമായുളള ബന്ധം തടസമായി വന്നതോടെയാണ് ഇരുവരും ചേർന്ന് ധരംപാലിനെ കൊല്ലാൻ തീരുമാനിച്ചത്.
പദ്ധതി പ്രകാരം രാത്രിയിൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി. തുടർന്ന് ധരംപാലിന് ശാരീരിക അസ്വാസ്ഥ്യതകൾ അനുഭവപ്പെടാൻ തുടങ്ങി ഇതിനിടയിൽ ധരംപാലിന് അസുഖമാണെന്ന കാര്യം അയാളുടെ പിതാവിനെയും റോസി അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നാൽ സംഭവത്തിലെ അസ്വഭാവികത മൂലം പിതാവ് പൊലീസിൽ പരാതി പെട്ടതോടെയാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്. അമൃത് സർ സ്വദേശിയായ റോസിയുടെ ആദ്യഭർത്താവ് രജീന്ദർപാലാണ്. ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായും അവർ വ്യക്തമാക്കി.