ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ 47 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യുവതി പിടിയിൽ
text_fieldsകൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ പേസ്റ്റ് കടത്താൻ ശ്രമിച്ച യുവതിയെ അതിർത്തി രക്ഷാ സേന ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. 781.86 ഗ്രാം ഭാരമുള്ള,47 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് യൂണിറ്റ് സ്വർണ്ണ പേസ്റ്റാണ് യുവതിയുടെ പക്കൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരെണ്ണം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചും മറ്റ് രണ്ടെണ്ണം ലഗേജിൽ സൂക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്.
പശ്ചിമ ബംഗാളിലെ നോർത്ത് -24 പർഗാനാസിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ പെട്രാപോളിൽ യാത്രക്കാരുടെ പതിവ് പരിശോധനയ്ക്കിടെയാണ് യുവതിയെ പിടികൂടിയത്. പരിശോധനയിൽ സ്വർണ പേസ്റ്റ് കഷ്ണങ്ങൾ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ഈ യുവതി മുംബൈ സ്വദേശിയാണെന്നും വസ്ത്രവ്യാപാരത്തിനായാണ് ബംഗ്ലാദേശിലേക്ക് പോയതെന്നും വ്യക്തമായി.
ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പായി ബംഗ്ലാദേശ് സ്വദേശിയായ അർഷാദ് വിളിച്ച് മൂന്ന് സ്വർണ്ണ പേസ്റ്റുകൾ കടത്താൻ ആവശ്യപ്പെടുകയും ഇതിനായി 10,000 രൂപ വാഗ്ദാനം ചെയ്തതായും യുവതി മൊഴി നൽകി. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾക്കായി പിടിച്ചെടുത്ത സ്വർണം കസ്റ്റംസ് ഓഫിസിൽ ഏൽപ്പിച്ചു.