വയറുവേദന മൂലം ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 14 പേനകളും 5 സ്പൂണുകളും ഒരു മെഴുകുതിരിയും!
text_fieldsയുവതിയുടെ വയറ്റിൽനിന്ന് കണ്ടെടുത്ത വസ്തുക്കൾ
നരസറാവുപേട്ട: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് ഇരുപതോളം വസ്തുക്കൾ. 33കാരിയുടെ വയറ്റിൽനിന്ന് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയുമാണ് അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആന്ധ്രപ്രദേശിലെ പാലനാട് ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. എങ്ങനെയാണ് ഇത്രയധികം വസ്തുക്കൾ യുവതി വിഴുങ്ങിയതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളാണ് യുവതിയെന്നാണ് കുടുംബം പറയുന്നത്.
അസഹ്യമായ വയറുവേദന പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുടുംബം യുവതിയെ നരസറാവുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിവിധ വസ്തുക്കൾ യുവതിയുടെ അകത്ത് കണ്ടെത്തിയത്. പിന്നീട്, ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കി വസ്തുക്കൾ പുറത്തെടുക്കുകയായിരുന്നു. മാതാശ്രീ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
നീക്കം ചെയ്ത 14 പേനകളിൽ ഒന്നിന്റെ മൂടി നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ പേനയുടെ അറ്റം വയറിനുള്ളിൽ തുളച്ചുകയറിയിരിക്കാമെന്നും ഇത് കൂടുതൽ വേദനയ്ക്ക് കാരണമായിരിക്കാമെന്നും യുവതി സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർ അറിയിച്ചു. നരസറാവുപേട്ട മണ്ഡലത്തിലെ പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 10 വർഷമായി മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് നോമുല ഹനുമന്ത റാവു പറഞ്ഞു.
ഭക്ഷണയോഗ്യമല്ലാത്ത സാധനങ്ങൾ സ്വയം കഴിച്ചതാണെങ്കിൽ അതിന് പിന്നിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ആകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ സംശയിക്കുന്നു. പിക്ക സിൻഡ്രോം എന്ന രോഗാവസ്ഥയാണ് ഇതെന്ന് വൈദ്യശാസ്ത്രത്തിൽ കാണാം. പോഷകഗുണമില്ലാത്ത വസ്തുക്കൾ കഴിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന അവസ്ഥയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

