എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ ബി.ജെ.പി വിടുമെന്ന് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ
text_fieldsചെന്നൈ: അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയാൽ പാർട്ടി വിടുമെന്ന് തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. 2024ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. ദ്രാവിഡ പാർട്ടികൾക്കുള്ള ബദലായി ബി.ജെ.പിയെ ഉയർത്തുകൊണ്ടു വരണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടതായാണ് വിവരം.
ചെന്നൈയിൽ സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് അണ്ണാമലൈ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രനേതൃത്വം എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ രാജിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെ യോഗത്തിൽ ചില നേതാക്കൾ രംഗത്തെത്തി. സഖ്യം സംബന്ധിച്ച ചർച്ചകൾ സംസ്ഥാന കമ്മിറ്റി യോഗത്തിലല്ല നടത്തേണ്ടതെന്നായിരുന്നു അവരുടെ നിലപാട്. പാർട്ടിയുടെ കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തേണ്ടതെന്നായിരുന്നു ഇവരുടെ നിലപാട്.
ബി.ജെ.പി മഹിള മോർച്ച നേതാവും കോയമ്പത്തൂർ സൗത്ത് എം.എൽ.എ വാനതി ശ്രീനിവാസനും പാർട്ടി വൈസ് പ്രസിഡന്റ് നാരായണൻ തിരുപതിയും ഇക്കാര്യത്തിൽ അണ്ണാമലൈയോട് ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം, പാർട്ടി ഒറ്റക്ക് മത്സരിക്കണമെന്ന് നിലപാടെടുത്ത ചില നേതാക്കൾ അണ്ണാമലൈയെ പിന്തുണക്കുകയും ചെയ്തു.