വ്യാപാരകരാർ; 10,000 കോടി ഡോളറിന്‍റെ അമേരിക്കന്‍ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യും -പിയുഷ് ഗോയൽ
text_fieldsന്യൂഡൽഹി: ഇന്ത്യ -യു.എസ് വ്യാപാരകരാറിന്‍റെ ഭാഗമായി അമേരിക്കയിൽനിന്ന് 10,000 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. വിമാനങ്ങൾ, എന്‍ജിന്‍, സ്പെയർപാർട്സ് തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്നത്. വിമാനങ്ങളുടെ ഇറക്കുമതി ഇന്ത‍്യയുടെ വിനോദസഞ്ചാരമേഖലക്ക് ഉണർവേകുമെന്നും യാത്രാനിരക്കുകൾ കുറയാൻ ഇടവരുത്തുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വ്യാപാരകരാറിന്‍റെ ആദ്യഘട്ടത്തെക്കുറിച്ച് ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്തപ്രസ്താവന പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളർ മൂല്യമുള്ള അമേരിക്കന്‍ ഉൽപന്നങ്ങൾ വാങ്ങാന്‍ ഇന്ത‍്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഊർജ്ജ ഉത്പന്നങ്ങൾ, വിമാനങ്ങൾ, വിമാനഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉൽപന്നങ്ങൾ, കൽക്കരി എന്നിവ അതിൽ ഉൾപ്പെടുന്നു. ഇന്ത‍്യയുടെ ഉരുക്ക് ഉൽപാദനം നിലവിലെ 140 ദശലക്ഷം ടണ്ണിൽനിന്നും 300 ദശലക്ഷം ടണ്ണിലേക്ക് വർധിപ്പിക്കുന്നതിനായി പ്രധാനവിതരണക്കാരായ അമേരിക്കയിൽനിന്നും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യും.
“യു.എസുമായി ചേർന്ന്, രാജ്യത്തേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് നമ്മുടെ ടൂറിസത്തിന് ഗുണകരമാകും, ഇത് നമ്മുടെ മൊബിലിറ്റിക്ക് ഗുണകരമാകും, കൂടാതെ വിമാന നിരക്കുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നു” -മന്ത്രി കൂട്ടിചേർത്തു. അതേസമയം, യൂറോപ്യൻ യൂണിയനും അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറുകൾ ഏകദേശം 55-60 ലക്ഷം ഡോളറിന്റെ വിപണി തുറന്നുനൽകുന്നുണ്ടെന്നും കർഷകരുടെ താൽപര്യങ്ങൾ ഇന്ത്യ പൂർണമായും സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

