വന്യജീവി ആക്രമണം: പ്രതിരോധത്തിന് അന്തർസംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി
text_fieldsതൊടുപുഴ: സംസ്ഥാന അതിർത്തി കടന്നെത്തി സംഘർഷമുണ്ടാക്കുന്ന വന്യജീവികളെ നിരീക്ഷിച്ച് പരസ്പരം വിവരങ്ങൾ കൈമാറാൻ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ചേർന്ന് അന്തർ സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. മനുഷ്യ- വന്യമൃഗ സംഘർഷ സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക, വന്യജീവികളെ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം. വന്യമൃഗങ്ങളുടെ സാമീപ്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കലും പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കലും ഇതിൽപ്പെടുന്നു. ഇതുകൂടാതെ വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രൈമറി റെസ്പോൺസ് ടീമുകളെയും (പി.ആർ.ടി) വനം വകുപ്പ് സജ്ജമാക്കിവരുകയാണ്.
മനുഷ്യ-വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിൽ വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം എത്തുന്നതിന് മുമ്പുതന്നെ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് തദ്ദേശവാസികളിൽനിന്ന് സന്നദ്ധരായവരെ ഉൾപ്പെടുത്തി പി.ആർ.ടികൾ രൂപവത്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 327 പി.ആർ.ടികൾ രൂപവത്കരിച്ചിട്ടുണ്ട്. 273 തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലുള്ളതായി കണ്ടെത്തിയത്. ഈ പ്രദേശങ്ങളെ 12 ലാൻഡ് സ്കേപ്പുകളായി തിരിച്ച് പ്ലാനുകൾ തയാറാക്കുന്നുണ്ട്. പ്ലാനുകൾ അതത് തദ്ദേശ സ്ഥാപന മേധാവികൾ ഉൾപ്പെടുന്ന സദസ്സിൽ അവതരിപ്പിച്ച് അന്തിമ രൂപം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ നയം നടപ്പിലാക്കുകയും ചെയ്യും.
2016 മുതൽ 2026 ജനുവരി വരെ സംസ്ഥാനത്ത് 42151 മനുഷ്യ-വന്യ ജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 318 പേർക്ക് ജീവഹാനിയും 10553 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇക്കാലയളവിൽ 9394 പേർക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
ധനസഹായം വർധിപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വർധിപ്പിച്ച് സർക്കാർ ഉത്തരവ്. നേരത്തെ നൽകിയിരുന്ന 10 ലക്ഷം രൂപയിൽനിന്ന് 14 ലക്ഷം രൂപയായാണ് ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

