തൂത്തുക്കുടിയിലെ ജനങ്ങൾ സമരം ചെയ്യുന്നതെന്തിന്?
text_fieldsചെന്നൈ: കോർപറേറ്റ് ഭീമനായ വേദാന്ത ലിമിറ്റഡിെൻറ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പു സംസ്കരണശാലകളിൽ ഒന്നായ വേദാന്ത സ്റ്റെർലൈറ്റ് കോപർ യൂനിറ്റ് . 1998ലാണ് ഇൗ കമ്പനി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്ഥാപിക്കുന്നത്. അതിനുമുമ്പ് മഹാരാഷ്ട്രയിലെ രത്നഗരിയിൽ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പരിസരവാസികളുടെ എതിർപ്പുമൂലം നടന്നില്ല. 1994ൽ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയതോടെ കമ്പനിക്ക് തൂത്തുക്കുടിയിലേക്ക് വഴിതുറന്നു. പ്രതിവർഷം നാലു ലക്ഷം ടൺ കോപർ കാത്തോഡ് ആണ് തൂത്തുക്കുടിയിലെ പ്ലാൻറിൽ ഉൽപാദിപ്പിക്കുന്നത്. നിർമാണത്തിനുപയോഗിക്കുന്ന ഖന ലോഹങ്ങളും ആസിഡുകളും അടക്കമുള്ള മാരക വിഷങ്ങൾ ഇൗ നാടിനെ മലിനമാക്കാൻ തുടങ്ങിയിട്ട് 20 വർഷം പിന്നിട്ടിരിക്കുന്നു.
കഴിഞ്ഞ മാർച്ച് 27ന് അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ 15 ദിവസത്തേക്ക് പ്ലാൻറ് അടച്ചിട്ടിരുന്നു. കോപ്പർ കാത്തോഡിെൻറ ഉൽപാദനം ഇരട്ടിയാക്കി, അഥവാ എട്ട് ലക്ഷം ടൺ ആക്കി വർധിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. നടന്നുവരുന്ന പ്രതിഷേധങ്ങൾ വകവെക്കാതെയായിരുന്നു ഇത്. എന്നാൽ, ചെമ്പു സംസ്കരണ ശാല പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് വേദാന്ത സ്റ്റെർലൈറ്റിെൻറ ലൈസൻസ് പുതുക്കി നൽകാൻ തയാറായില്ല. ഇത് ചോദ്യം ചെയ്ത് കമ്പനി മേൽ അതോറിറ്റിയെ സമീപിച്ചു. ഇൗ വിഷയം ജൂൺ ആറിന് പരിഗണിക്കാനായി അതോറിറ്റി മാറ്റിവെച്ചിരിക്കവെയാണ് 11 പേരുടെ ജീവൻ എടുത്ത പുതിയ സംഭവ വികാസങ്ങൾ. ഇതാദ്യമായല്ല, പ്ലാൻറ് അടച്ചിടുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിലെ കേസ് കാരണം 2013ൽ പ്ലാൻറ് ആഴ്ചകളോളം അടച്ചിട്ടിരുന്നു.
പ്ലാൻറ് മൂലം ദുരിതക്കയത്തിലായ പരിസരവാസികൾ വർഷങ്ങളായി സമരമുഖത്താണ്. കുട്ടികളെയും സ്ത്രീകളെയും അണിനിരത്തിയ നിരവധി സമരങ്ങൾക്ക് തൂത്തുക്കുടി ജില്ലാ കലക്ടറേറ്റ് സാക്ഷ്യം വഹിച്ചു. പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 100 ദിവസമായി ഇവർ തുടർച്ചയായി സമരമുഖത്താണ്. കമ്പനി അതിെൻറ ലോഹ അവശിഷ്ടങ്ങൾ പുഴയിൽ തള്ളുകയാണെന്നും പരിസരപ്രദേശങ്ങളിലെ കുഴൽക്കിണറുകളിൽ വെള്ളം മലനീകരിക്കപ്പെട്ടു എന്നുമുള്ള ഗൗരവമേറിയ പ്രശ്നം നിരന്തരം അവഗണിക്കുകയാണെന്ന് സമരക്കാർ പറയുന്നു.
സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ മാത്രമല്ല, നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തുന്നത്. കോർപറേറ്റ് ഭീമെൻറ ഏജൻറുമാരായി പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടത്തിനും പൊലീസിനും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനുമെതിരെയും കൂടിയാണ്. മലിനീകരണ നിയന്ത്രണ ബോർഡും പരിസ്ഥിതി-വനം മന്ത്രാലയവും അടക്കം ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ച വരുത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.