ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതിൽ പ്രധാനമന്ത്രിയുടെ ഒാഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് വക്താവ് കപിൽ സിബൽ ആരോപിച്ചു.
സാമ്പത്തിക തട്ടിപ്പ് വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിന് 2017 ജൂലൈയിൽ പരാതി ലഭിച്ചിരുന്നു. തട്ടിപ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നടപടി സ്വീകരിച്ചില്ലെന്നും കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു.
ഔദ്യോഗിക വിദേശ യാത്രകളിൽ ഒപ്പമുണ്ടായിരുന്നവരുടെ വിശദാംശങ്ങൾ എന്തു കൊണ്ട് പ്രധാനമന്ത്രി പുറത്തുവിടുന്നില്ലെന്ന് സിബൽ ചോദിച്ചു. ഇത്ര ലാഘവത്തോടെയാണ് പ്രധാനമന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.