ഞാൻ എന്തുകൊണ്ട് ബി.ജെ.പി വിടുന്നു: കുറ്റപത്രവുമായി പാർട്ടിയുടെ പ്രചാരണ വിദഗ്ധൻ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ കുറ്റപത്രവുമായി പാർട്ടിയുടെ പ്രചാരണ വിദഗ്ധനും അനുയായിയുമായിരുന്ന ശിവം ശങ്കർ സിങ്. താൻ എന്തുകൊണ്ട് ബി.ജെ.പി വിടുന്നു എന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ എഴുതിയ നീണ്ട കുറിപ്പിലാണ് പാർട്ടിക്കെതിരെ സിങ് കടുത്ത വിമർശനങ്ങളുന്നയിക്കുന്നത്.
പാർട്ടിയിൽ ജനാധിപത്യ സംവാദം തീരെ ഇല്ലാതായെന്നും ഭരണകൂടം അസത്യങ്ങളെ സത്യമായി പ്രചരിപ്പിക്കുകയും പിന്നീട് തെളിവു സഹിതം കണ്ടുപിടിക്കപ്പെട്ടാൽപോലും അതിൽ ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ ശൗര്യ ദോവലിെൻറ നേതൃത്വത്തിലുള്ള ഇന്ത്യ ഫൗണ്ടേഷനിൽ സീനിയർ ഫെലോയും വടക്കു കിഴക്കൻ സംസ് ഥാനങ്ങളിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിവര വിശകലന വിദഗ്ധനും കൂടിയായിരുന്ന ശിവം ശങ്കർ സിങ് ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങൾ:
1. നോട്ട് അസാധുവാക്കൽ വൻ പരാജയമായിരുന്നു. അത് തുറന്നുസമ്മതിക്കാൻ മോദി തയാറാകുന്നില്ല. അത് വാണിജ്യരംഗത്തെ കൊന്നുകളഞ്ഞു.
2. ധിറുതിപിടിച്ച് നടപ്പാക്കിയ ചരക്ക്സേവന നികുതി(ജി.എസ്.ടി) വ്യാപാരമേഖലക്ക് തിരിച്ചടിയായി. എല്ലാതരത്തിലും കച്ചവടക്കാർ ബുദ്ധിമുട്ടി. പാളിച്ചകൾ സർക്കാർ ജനങ്ങളോട് പറഞ്ഞില്ല.
3. അന്വേഷണ ഏജൻസികളായ സി.ബി.െഎയെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിനിയോഗിച്ചു. മോദിക്കോ പാർട്ടി അധ്യക്ഷൻ അമിത് ഷാക്കോ എതിരെ എന്തെങ്കിലും പറഞ്ഞാൽ അന്വേഷണ ഏജൻസികൾ ആഞ്ഞടിക്കുന്ന സ്ഥിതി വന്നു.
4. അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖൊ പുലിെൻറ ആത്മഹത്യ കുറിപ്പ്, ജഡ്ജി ലോയയുടെ മരണം, സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊല എന്നിവയിൽ കൃത്യമായ അന്വേഷണം നടന്നില്ല.
5. മേക് ഇൻ ഇന്ത്യ, സൻസദ് ആദർശ് ഗ്രാമീൺ യോജന, നൈപുണ്യശേഷി വികസനം തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികൾ വൻ പരാജയം. എന്നിട്ടും അത് മറച്ചുവെക്കുന്നു. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രൂക്ഷം. ഒാരോ നീറുന്ന പ്രശ്നെത്തയും പ്രതിപക്ഷത്തിെൻറ നാടകമായി അവതരിപ്പിച്ച് അവഗണിക്കുന്നു.
6. യു.പി.എ കാലത്ത് ഇന്ധനവിലവർധനക്കെതിരെ മോദിയും ഒാരോ ബി.ജെ.പി അനുയായിയും ശബ്ദമുയർത്തി. ക്രൂഡ് ഒായിൽ വില അന്നത്തേതിനേക്കാൾ കുറഞ്ഞ സാഹചര്യത്തിലും ബി.ജെ.പി ഭരണത്തിൽ കുതിച്ചുയർന്ന എണ്ണവില ഇവരെല്ലാവരും കൂട്ടത്തോടെ ന്യായീകരിക്കുന്നു.
7. വിദ്യാഭ്യാസമേഖലക്ക് പരിഗണനയില്ല. ആയുഷ്മാൻ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ആരോഗ്യമേഖലയും കടുത്ത അവഗണനയിലാണ്.
8. തെരഞ്ഞെടുപ്പ് ബോണ്ടുകൾ അഴിമതി നിയമപരമാക്കുന്ന നീക്കമാണ്. ഇതിലൂടെ കോർപറേറ്റുകൾക്കും വിദേശ ശക്തികൾക്കും രാഷ്ട്രീയപാർട്ടികളെ വിലകൊടുത്ത് വാങ്ങാൻ കഴിയും. തെരഞ്ഞെടുപ്പ് ബോണ്ടിന് രഹസ്യസ്വഭാവമുണ്ട്. 1000 കോടി നൽകുന്ന കമ്പനിക്കു വേണ്ടി സർക്കാറിന് ഒരു നയം പാസാക്കിക്കൊടുക്കാൻ കഴിയും. ഇക്കാര്യത്തിൽ പിന്നീട് വിചാരണയോ നിയമനടപടികളോ ഉണ്ടാകില്ല. മന്ത്രിതലത്തിലേക്ക് ആരുമറിയാതെ അഴിമതി ചുരുങ്ങും. ഉത്തരവുകളിലോ ഫയലുകളിലോ അഴിമതി കാണില്ല. അമേരിക്കയിലേതുപോലെ നയപരമായ തലത്തിലേക്ക് അത് മാറും.
9. ആസൂത്രണ കമീഷൻ ഇല്ലാതായതോടെ രാജ്യത്തെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ലഭ്യമല്ലാതായി. പകരം വന്ന നിതി ആയോഗിന് ആസൂത്രണ കമീഷെൻറ കടമയല്ല ഉള്ളത്. അവർ ഒരു ഉപദേശക/പബ്ലിക് റിലേഷൻസ് സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്.
10. സർക്കാറിനെതിരെ ശബ്ദിച്ചാൽ നിങ്ങൾ ദേശവിരുദ്ധനാകുന്നു. പിന്നെ ഹിന്ദുവിരുദ്ധനും. വിമർശകരെ ഇങ്ങനെ അടയാളമിട്ട് ഒറ്റപ്പെടുത്തുന്നു.
11. ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള വാർത്താ ചാനലുകളിൽ ആകക്കൂടിയുള്ളത് ദേശീയത-ദേശവിരുദ്ധത, ഹിന്ദു-മുസ്ലിം, ഇന്ത്യ-പാകിസ്താൻ സംവാദങ്ങൾ മാത്രം. യഥാർഥ വിഷയങ്ങളെ വഴിമാറ്റുകയാണ് അവർ ചെയ്യുന്നത്.
12. അടുത്ത തെരഞ്ഞെടുപ്പിൽ വ്യാജ ദേശീയത ഉത്തേജിപ്പിക്കാനും ധ്രുവീകരണത്തിനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ജിന്ന, നെഹ്റു, കോൺഗ്രസ് നേതാക്കൾ ഭഗത് സിങ്ങിനെ ജയിലിൽ കണ്ടില്ല, ഗുജറാത്തിൽ മോദിയെ തോൽപിക്കാൻ കോൺഗ്രസ് നേതാക്കൾ പാകിസ്താൻ നേതാക്കളെ കണ്ടു, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർഥികൾ ദേശവിരുദ്ധർ തുടങ്ങി ബി.ജെ.പി നേതാക്കളിൽ നിന്നുണ്ടായ പ്രസ്താവനകളെല്ലാം തെരഞ്ഞെടുപ്പിൽ ധ്രുവീകരണമുണ്ടാക്കി ജയം ലക്ഷ്യമിട്ടുള്ളതാണ്.
മോദിയിൽ ഇന്ത്യയുടെ പ്രതീക്ഷാകിരണമുണ്ടെന്ന് ബോധ്യപ്പെട്ടാണ് 2013മുതൽ ബി.ജെ.പി അനുയായി ആയതെന്നും ഇപ്പോൾ അതെല്ലാം പൂർണമായി അസ്തമിച്ചുവെന്നും ശിവം ശങ്കർ സിങ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.