ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില താഴാത്തതെന്ത്? കാരണങ്ങൾ ഇതൊക്കെയാണ്...
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിക്കാത്തത് രാജ്യത്തെ മധ്യവർഗ വിഭാഗങ്ങളെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില കൂടുതലുള്ള സമയത്ത് പെട്രോൾ, ഡീസൽ ഇന്ധങ്ങൾക്ക് ഉണ്ടായിരുന്ന വിലയേക്കാൾ കൂടുതലാണ് ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ഇന്ധങ്ങളുടെ വില. ഇതിനെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോഴും ഇന്ധന വിലയോ, നികുതിയോ കുറക്കാൻ എണ്ണക്കമ്പനികളോ സർക്കാറോ തയ്യാറാകുന്നില്ല. പശ്ചിമേഷ്യൻ പ്രതിസന്ധി, വിതരണ ശൃംഖലയിലെ തടസം, എണ്ണക്കമ്പനികൾക്ക് മുമ്പ് സംഭവിച്ചിട്ടുള്ള നഷ്ട്ടം നികത്തൽ, സർക്കാർ നികുതി തുടങ്ങിയ ഒട്ടനവധി കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയും വിതരണ ശൃംഖലയും
പശ്ചിമേഷ്യൻ മേഖലയിലെ അസ്ഥിരത ആഗോള ഇന്ധന വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. മേഖലയിലെ സംഘർഷങ്ങൾ ചരക്ക് കപ്പലുകളുടെ പ്രവർത്തനത്തെയും (ഉദാഹരണത്തിന് ഹോർമുസ് കടലിടുക്ക്) എണ്ണയുടെ സുഗമമായ വിതരണത്തിനും ഭീഷണിയാകുന്നുണ്ട്. ക്രൂഡ് ഓയിൽ വില വിപണിയിൽ കുറവാണെങ്കിലും, സുരക്ഷാ ആശങ്കകൾ കാരണം ഇൻഷുറൻസ് പ്രീമിയങ്ങളും ചരക്ക് നീക്കത്തിനുള്ള ഗതാഗത ചെലവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഈ അധിക ചെലവ് എണ്ണക്കമ്പനികളുടെ പ്രവർത്തന ലാഭത്തെ ബാധിക്കുന്നു. അതിനാൽ, വില കുറയുന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ വിമുഖത കാണിക്കുന്നു.
മുൻപ് സംഭവിച്ച നഷ്ടങ്ങളുടെ നികത്തൽ
മുൻകാലങ്ങളിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സമയത്ത്, ഉപഭോക്താക്കൾക്ക് അധികഭാരം ഉണ്ടാകാതിരിക്കാൻ എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതിൽ നിന്നും വിട്ടുനിന്നിരുന്നു. ഈ കാലയളവിൽ എണ്ണ വിപണന കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോൾ കുറയുമ്പോൾ, ആ പഴയ നഷ്ടം നികത്തി ലാഭ വിഹിതം മെച്ചപ്പെടുത്താനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ, വില കുറയുമ്പോൾ ലഭിക്കുന്ന അധിക ലാഭം മുമ്പ് നേരിട്ട നഷ്ടം നികത്തുന്നതിനുള്ള ഒരു സുരക്ഷ കവചമായി കമ്പനികൾ ഉപയോഗിക്കുന്നു.
സമയവ്യത്യാസവും സ്റ്റോക്ക് മാനേജ്‌മെന്റും
ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ വാങ്ങിയ ശേഷം അത് ഇന്ത്യയിലെ റിഫൈനറികളിലെത്തി സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതിന് മാസങ്ങളോളം സമയമെടുക്കും. നിലവിൽ പമ്പുകളിൽ വിൽക്കപ്പെടുന്ന ഇന്ധനം പലപ്പോഴും മാസങ്ങൾക്ക് മുൻപ് ഉയർന്ന വിലക്ക് വാങ്ങിയ ക്രൂഡ് ഓയിൽ ഉപയോഗിച്ചുള്ളതാണ്. അതിനാൽ, അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് ഉടൻ തന്നെ പ്രാദേശിക വിലയിൽ പ്രതിഫലിക്കണമെന്നില്ല.
സർക്കാർ നയങ്ങളും നികുതി ഘടനയും
ഇന്ത്യയിലെ ഇന്ധനവിലയിൽ ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല പ്രധാന ഘടകം. കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന വാറ്റ് (VAT) നികുതിയും ഇന്ധനവിലയിൽ വലിയൊരു പങ്കുവഹിക്കുന്നു. സർക്കാർ വരുമാനത്തിന്റെ വലിയൊരു ഭാഗം ഈ നികുതികളിൽ നിന്നാണ് ലഭിക്കുന്നത്. വില കുറക്കുന്നതിന് നികുതികൾ വെട്ടിക്കുറക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യങ്ങളും ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും മൂലം നികുതിയിൽ ഇളവുകൾ വരുത്താൻ സർക്കാർ മടിച്ചുനിൽക്കുന്നു.
ചുരുക്കത്തിൽ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികളും, കമ്പനികളുടെ പഴയ നഷ്ടങ്ങൾ നികത്താനുള്ള വ്യഗ്രതയും, ഉയർന്ന നികുതി ഘടനയും ചേർന്നാണ് ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരാത്ത സാഹചര്യം സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

