ആരാകും ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി? സത്യപ്രതിജ്ഞ മേയ് ഒമ്പതിന്
text_fieldsസുവേന്ദു അധികാരി, അഗ്നിമിത്ര പോൾ, സാമിക് ഭട്ടാചാര്യ
കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് മേയ് ഒമ്പതിന് നടത്തുമെന്ന് ബി.ജെ.പി. പശ്ചിമ ബംഗാളിൽ മികച്ച വിജയം നേടിയ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ, നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മേയ് ഒമ്പതിന് കൊൽക്കത്തയിൽ നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ പറഞ്ഞു.
അതേസമയം, പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയാണ് പരിഗണിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഭബാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിക്കാരിക്കാണ് മുൻഗണന നൽകുകയെന്നാണ് സൂചന. ആദ്യത്തെ തവണയല്ല സുവേന്ദു മമത ബാനർജിയെ പരാജയപ്പെടുത്തുന്നത്. 2021ൽ നന്ദിഗ്രാമിൽ 1956 വോട്ടുകൾക്ക് മമത സുവേന്ദുവിനോട് പരാജയപ്പെട്ടിരുന്നു.
സുവേന്ദുവിന് ഉന്നത സ്ഥാനം നൽകുന്നതിലൂടെ പാർട്ടിക്ക് അദ്ദേഹത്തിന് പ്രതിഫലം നൽകാനാകുമെന്ന് ഒരു മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു. ഏപ്രിൽ രണ്ടിന് ഭബാനിപൂർ സീറ്റിൽ സുവേന്ദു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഉന്നത സ്ഥാനം അദ്ദേഹത്തിന് നൽകുമെന്നതിന്റെ സൂചനയായി അണികൾ ഇതിനെ കണക്കാക്കുന്നു.
അതേസമയം, സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ സമിക് ഭട്ടാചാര്യ, ഉപാധ്യക്ഷ അഗ്നിമിത്ര പോൾ എന്നീ പേരുകളും ഉയർന്നുവന്നിട്ടുണ്ടെന്നാണ് വിവരം. വനിത മുഖ്യമന്ത്രിയെ ബി.ജെ.പി പരിഗണിച്ചാൽ അഗ്നിമിത്രക്കായിരിക്കും മുൻഗണന. 2019-24 കാലയളവിൽ ലോക്സഭാ എം.പിയായിരുന്നു അഗ്നിമിത്ര.
അതേസമയം, ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പി ഭൂരിപക്ഷം പിടിച്ചത് സാമിക് ഭട്ടാചാര്യയുടെ കീഴിലായതിനാൽ അദ്ദേഹത്തെയും പാർട്ടി പരിഗണിച്ചേക്കാം. നിലവിൽ രാജ്യസഭാംഗമാണ് സാമിക് ഭട്ടാചാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

