നിതീഷിന്റെ പടിയിറക്കം; പിൻഗാമിയായി ബി.ജെ.പിയോ അതോ മകനോ?
text_fieldsപട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുമ്പോൾ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതാണ് പുതിയ ചോദ്യം. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ തിങ്കളാഴ്ചയാണ് എം.എൽ.എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും രാജിവെക്കുക. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാർ രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തെയും നിതീഷ് നിയന്ത്രിച്ചിരുന്നു. എന്നാൽ, ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനമാണ് ജെ.ഡി.യു അണികൾ ഉയർത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷിനെ പുറത്തേക്ക് എത്തിച്ചതെന്നാണ് മറ്റൊരു സൂചന. ജെ.ഡി.യുവിനൊപ്പം ചേർന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നു എൻ.ഡി.എ തെരഞ്ഞെടുപ്പ് വിജയം നേടിയത്. ആദ്യമായാണ് ബിഹാറിൽ എൻ.ഡി.എക്ക് ഭരണം.
ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാണ് ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക. നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് നിതീഷ് കുമാറിന്റെ രാജിയെന്നും സൂചനയുണ്ട്. എങ്കിൽ ബി.ജെ.പിക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം നിശ്ചയിക്കാനുള്ള പരോക്ഷമായ അധികാരം. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരിയാകും നിതീഷിന്റെ പിൻഗാമിയെന്നാണ് നിലവിലെ സൂചന. നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ജെ.ഡി.യുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. എന്നാൽ, നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ നിരവധി ജെ.ഡി.യു നേതാക്കൾ അദ്ദേഹത്തെ മുഖ്യമന്ത്രിയായി ഉയർത്തിക്കൊണ്ടുവരണമെന്ന വാദവും ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകാൻ എല്ലാ യോഗ്യതകളുമുണ്ടെന്നാണ് അവർ ഉന്നയിക്കുന്ന അവകാശവാദം. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക ആരായിരിക്കുമെന്ന് പാർട്ടി നേതാക്കളോ എൻ.ഡി.എ സഖ്യമോ സൂചനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

