വാക്സിൻ അനുമതി: സ്വാഗതം ചെയ്ത് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 പ്രതിരോധ വാക്സിന് ഡ്രഗ്സ് കംട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ് 19 വാക്സിന് ആദ്യമായി അടിയന്തര അനുമതി നൽകിയതിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നതായി തെക്കുകിഴക്കൻ ഏഷ്യ മേഖല റീജ്യനൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു.
ഇന്ത്യയുടെ തീരുമാനം കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം ശക്തമാക്കാൻ സഹായിക്കുമെന്നും പൊതുജനാരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമായി മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് വാക്സിൻ ആദ്യം ലഭ്യമാക്കുന്നത് കോവിഡ് 19ന്‍റെ ആഘാതം കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് രണ്ടുവാക്സിനുകൾക്കും അനുമതി.
ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ മൂന്നുകോടി മുൻനിര പോരാളികൾക്കും പിന്നീട് മുതിർന്ന പൗരൻമാർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മുൻഗണന ക്രമത്തിൽ വാക്സിൻ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.