മണിപ്പൂർ കത്തുമ്പോൾ ബി.ജെ.പി പ്രചാരണ തിരക്കിൽ- ഖാർഗെ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മണിപ്പൂരിൽ പോകാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് അവിടെ സന്ദർശനം നടത്താൻ കഴിയാത്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂർ കത്തിക്കൊണ്ടിരിക്കുമ്പോൾ ബി.ജെ.പി മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിരക്കിലാണെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.
ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രണ്ട് ദിവസം നീണ്ട മഹിള കോൺഗ്രസ് േബ്ലാക്ക് പ്രസിഡന്‍റുമാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി ഭാരത് ജോഡോ(ഇന്ത്യയെ ഒന്നിപ്പിക്കുക) എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ മോദി ‘ഭാരത് തോഡോയിൽ (ഇന്ത്യയെ വിഭജിക്കുക) ആണ് വിശ്വസിക്കുന്നത്. സംഘർഷം ആരംഭിച്ച മൂന്ന് മാസമായിട്ടും മോദി മണിപ്പൂർ സന്ദർശിച്ചിട്ടില്ല. മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിൽ സംസാരിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ, മോദി രാജ്യസഭയിൽ വന്നില്ല. അവിശ്വാസ പ്രമേയം കൊണ്ടുവന്നതുകൊണ്ടു മാത്രം ലോക്‌സഭയിലെത്തി. അതും രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
നമ്മുടെ നേതാക്കളെ ജയിലിലേക്ക് അയക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആരെങ്കിലും പ്രസംഗിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താൽ അയാൾക്കെതിരെ കേസെടുക്കും. അവർക്കെതിരെ തെറ്റായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. നേതാക്കളെ ജയിലിൽ അടക്കുന്നത് അവർക്ക് ശീലമാണ്. മോദി പ്രധാനമന്ത്രിയായും അമിത് ഷാ ആഭ്യന്തര മന്ത്രിയായും ഇരിക്കുന്നത് കോൺഗ്രസ് ജനാധിപത്യം സംരക്ഷിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ആശയങ്ങളും തന്ത്രങ്ങളും വനിത കേഡറുകളുമായി ചർച്ച ചെയ്യും. അടുത്ത വർഷം അവർ ബി.ജെ.പി സർക്കാറിനെ പുറത്താക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തിന് വനിത നേതാക്കൾ കഠിനാധ്വാനം ചെയ്യണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് 300 പേരാണ് ഡൽഹിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

