‘മുൻ ഉപരാഷ്ട്രപതി എന്തേ ഒളിച്ചിരിക്കുന്നു? ഒരു വാക്കുപോലും മിണ്ടാൻ പറ്റാത്തതെന്ത് കൊണ്ട്? നമ്മൾ ജീവിക്കുന്നത് ഏത് കാലത്താണ്’ -ജഗ്ദീപ് ധൻഖർ എവിടെയെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജിവെച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് എന്ത് കൊണ്ടാണ് ഒന്നും മിണ്ടാൻ പറ്റാത്തതെന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധൻഖർ രാജിവച്ചതിന് പിന്നിൽ വലിയ കഥയുണ്ടെന്നും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഒരു വാക്കുപോലും പറയാൻ കഴിയാതെ ഒളിവിലിരിക്കേണ്ടി വരുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പഴയ ഉപരാഷ്ട്രപതി എവിടെ പോയെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
‘ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി എന്തിനാണ് ഒളിച്ചിരിക്കുന്നത്? ഒരു വാക്കുപോലും പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത് എന്തുകൊണ്ടാണ്? ഒന്ന് ചിന്തിച്ചുനോക്കൂ, നമ്മൾ ഏതുതരം കാലത്താണ് ജീവിക്കുന്നത്?’ -സൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 21നാണ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം പൊടുന്നനെ രാജിവച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള ബന്ധം വഷളായതിനെ തുടർന്നാണ് രാജിയെന്നാണ് പറയപ്പെടുന്നത്.
അതിനിടെ,പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്ന് സ്ഥാനാർഥിയെ നിശ്ചയിച്ച് ഇൻഡ്യ സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കിയ ബി.ജെ.പി തന്ത്രത്തിന് ആന്ധ്രപ്രദേശിൽനിന്നുള്ള സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയാക്കി ഇൻഡ്യ സഖ്യം അതേ നാണയത്തിൽ മറുപടി നൽകി. ജയിക്കാനുള്ള മത്സരമല്ല എന്നറിഞ്ഞിട്ടും സ്ഥാനാർഥിയുടെ യോഗ്യതയിലും പ്രഗല്ഭ്യത്തിലും ഇൻഡ്യ സഖ്യം എൻ.ഡി.എയെ കടത്തിവെട്ടി.
തമിഴ് സ്ഥാനാർഥിക്ക് ബദലായി ഡി.എം.കെ നിർദേശിക്കുന്ന മറ്റൊരു തമിഴ് സ്ഥാനാർഥി ഇൻഡ്യ സഖ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു മാധ്യമ പ്രചാരണം. അതിലും കടന്ന രാഷ്ട്രീയമാണ് ഇപ്പോൾ കളത്തിൽ പയറ്റിയത്. മികച്ച വിധിപ്രസ്താവങ്ങളിലൂടെ പേരെടുത്ത ആന്ധ്രപ്രദേശിൽനിന്നുള്ള നിഷ്പക്ഷനായ, സുപ്രീംകോടതി മുൻ ജഡ്ജിയെ വേണോ അതല്ല കേവലം ആർ.എസ്.എസ് പാരമ്പര്യം മാത്രമുള്ള തമിഴ്നാട്ടിൽനിന്നുള്ള രാഷ്ട്രീയനേതാവ് വേണോ എന്ന ചോദ്യമാണ് മോദി സർക്കാറിനെ താങ്ങിനിർത്തുന്ന ആന്ധ്രയിലെ തെലുഗുദേശം പാർട്ടിക്ക് മുമ്പാകെ ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ സ്ഥാനാർഥിത്വത്തിലൂടെ ഉയർത്തിയത്.
ഈ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മകനും തെലുഗുദേശം നേതാവുമായ നരേഷ് എൻ.ഡി.എ സ്ഥാനാർഥിയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. ഇൻഡ്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പിന്തുണ എൻ.ഡി.എക്ക് തന്നെയെന്ന് തെലുഗുദേശത്തിന് വീണ്ടും പറയേണ്ടിവന്നു. ഇതോടെ തമിഴ്നാട്ടിൽനിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയെ ഡി.എം.കെ പിന്തുണക്കുമോ എന്ന ബി.ജെ.പിയുടെ ചോദ്യം നിർവീര്യമാക്കാനായി. ആർ.എസ്.എസ് സ്ഥാനാർഥിക്കെതിരെ സ്വന്തം സ്ഥാനാർഥിയെ നിർത്തി ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുമെന്ന് കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനായി സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും പറഞ്ഞിരുന്നു. എല്ലാ പാർട്ടികളുടെയും അഭിപ്രായം മാനിക്കുമെന്ന വാക്ക് പാലിച്ചാണ് ഇൻഡ്യ സഖ്യത്തിനുവേണ്ടി ഡി.എം.കെ മുന്നോട്ടുവെച്ച സ്ഥാനാർഥി തൃണമൂൽ കോൺഗ്രസിന് സ്വീകാര്യമാകാതെ വന്നപ്പോൾ കോൺഗ്രസ് വേണ്ടെന്നുവെച്ചത്.
ഭരണഘടന അപകടത്തിലാണെന്നും ഭരണഘടന സ്ഥാപനങ്ങളെ ഏറെക്കുറെ അട്ടിമറിച്ചു കഴിഞ്ഞുവെന്നും ഇൻഡ്യ സഖ്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വേളയിൽ ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട നിയമജ്ഞനെ സ്ഥാനാർഥിയാക്കുന്നതിലൂടെ ഭരണഘടനയോടുള്ള പ്രതിബദ്ധത ഒരിക്കൽകൂടി ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷത്തിന് തെളിയിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

