ഉദ്യോഗസ്ഥരെ തടഞ്ഞു; ബംഗാളിൽ ടി.എം.സി നേതാക്കളായ സൈറുൽ ശൈഖിനെയും യൂസുഫ് ശൈഖിനെയും അറസ്റ്റ് ചെയ്ത് എൻ.ഐ.എ
text_fieldsകൊൽക്കത്ത: മാൾഡയിൽ പ്രതിഷേധക്കാർ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളായ സൈറുൽ ശൈഖിനെയും യൂസുഫ് ശൈഖിനെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ മൊത്തബാരിയിൽ ജനക്കൂട്ടം ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. ടി.എം.സി കാലിയചക്-1 ബ്ലോക് പ്രസിഡന്റാണ് സൈറുൽ ശൈഖ്. സുജാപൂർ മേഖലയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റാണ് യൂസുഫ് ശൈഖ്. വെള്ളിയാഴ്ച ഇരുവരെയും എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി, സുജാപൂർ നിയമസഭാ സ്ഥാനാർഥി സബീന യാസ്മിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് അബ്ദുർ റഹ്മാൻ, ബ്ലോക്ക് പ്രസിഡന്റ് സൈറുൽ ശൈഖ്, മുൻ ഭക്ഷ്യ സൂപ്രണ്ട് ഹാജി കിതാബുദ്ദീൻ ശൈഖ്, യൂസുഫ് ശൈഖ് എന്നിവർ ഉൾപ്പെടെ ഒമ്പത് നേതാക്കൾക്ക് എൻ.ഐ.എ നോട്ടീസ് അയച്ചിരുന്നു. സൈറുൽ ശൈഖിന്റെയും യൂസുഫ് ശൈഖിന്റെയും മൊബൈൽ ഫോണുകൾ ചോദ്യം ചെയ്യലിനിടെ എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ ഇരുവരെയും ശനിയാഴ്ച കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു.
മൊത്തബാരിയിൽ ജുഡീഷ്യൽ ഓഫീസർമാരുടെ കാറുകൾ തടഞ്ഞതിലും സുജാപൂർ ആശുപത്രിക്ക് സമീപമുള്ള ദേശീയ പാത ഉപരോധത്തിലും നേരിട്ട് ബന്ധമുണ്ടെന്ന് പറഞ്ഞാണ് ടി.എം.സി നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സുജാപൂർ ഗ്രാമപഞ്ചായത്തിലെ ഹൽപാറയിൽ താമസിക്കുന്ന മറ്റൊരു നേതാവിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശീയ പാതയിലെ അഞ്ച് സ്ഥലങ്ങളിൽ ഉപരോധത്തിന് പിന്നിലെ പദ്ധതി എന്താണെന്ന് എൻ.ഐ.എ ഇപ്പോൾ അന്വേഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ആദ്യ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

